‘നമുക്കൊരുവഴിയുണ്ടാക്കാം’; വയനാടിലെ പിഡ്ബ്ലൂഡി പ്രവൃത്തികള്‍ നേരിട്ടറിയിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വയനാട് ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ നേരിട്ടറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിഡ്ബ്ലൂഡി വകുപ്പിന്റെ പ്രവൃത്തികളെ കുറിച്ചുള്ള വ്യക്തമായ വിവരം ജനങ്ങളിലേക്ക് എത്തിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നുള്ളത് പ്രധാനപ്പെട്ട ലക്ഷ്യമെന്ന് അദ്ദേഹം കുറിച്ചു.

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നുള്ളത് പ്രധാനപ്പെട്ട ലക്ഷ്യമാണ്. പ്രധാന പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗങ്ങൾ നേരിട്ട് നടത്താറുണ്ട്. പ്രത്യേകിച്ച് ചില തടസങ്ങളുള്ള പ്രവൃത്തികൾ.

വയനാട് ജില്ലയിൽ ദീർഘകാലമായി ജനങ്ങൾ പരാതി പറയുന്ന പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ് ബീനാച്ചി – പനമരം റോഡ്. 2019 ലാണ് ഈ റോഡിൻ്റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നത്.

ബീനാച്ചി – പനമരം റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേർത്തു. പ്രവൃത്തി വേഗത്തിലാക്കാനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.

2021 ജൂലൈ മാസത്തില്‍ ഇവിടെ സന്ദര്‍ശിക്കുകയും പ്രവൃത്തി നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. എംഎൽഎമാരായ ഐ സി ബാലകൃഷ്ണൻ, ഒ ആർ കേളു എന്നിവരും കൂടെയുണ്ടായിരുന്നു. ആ സന്ദർഭത്തിൽ കിഫ്ബി സ്റ്റോപ്പ് മെമ്മോ നല്‍കി നിർമ്മാണ പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

കിഫ്ബി സ്റ്റോപ്പ് മെമ്മോ പിന്‍വലിച്ച് പ്രവൃത്തി പുനരാരംഭിക്കാനാവശ്യമായ ശ്രമങ്ങളാണ് ആദ്യം നടത്തിയത്. 2021 ഓഗസ്ത് മാസമാകുമ്പോഴേക്കും കിഫ്ബി സസ്പെന്‍ഷന്‍ പിന്‍വലിച്ച് റോഡില്‍ വെറ്റ്മിക്സ് മെക്കാഡം പ്രവൃത്തി പുനരാരംഭിക്കാന്‍ സാധിച്ചു. പ്രവൃത്തി വേഗത്തിലാക്കാന്‍ കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടര്‍ക്ക് മേല്‍നോട്ട ചുമതലയും നല്‍കി. മന്ത്രി ഓഫീസില്‍ നിന്നും പ്രവൃത്തി പുരോഗതി അതാത് സമയം വിലയിരുത്തി.

പാതിവഴിയില്‍ നിന്നുപോകുമെന്ന് കരുതിയ പ്രവൃത്തി നിരന്തര ശ്രമഫലമായാണ് പുനരാരംഭിക്കാന്‍ സാധിച്ചത്. ആകെ 22 കിലോമീറ്റര്‍ റോഡില്‍ 12 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്. ഇതിനകം ആറ് കിലോമീറ്ററോളം റോഡിന്‍റെ ആദ്യഘട്ട ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ബാക്കി ആറ് കിലോമീറ്ററിന്‍റെ ഒന്നാംഘട്ട ടാറിംഗ് പ്രവൃത്തി ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടാറിംഗിന് മുന്നോടിയായുള്ള പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് മാസം അവസാനത്തോടെ 12 കിലോമീറ്റര്‍ റോഡിന്‍റെ നവീകരണ പ്രവര്‍ത്തന മുഴുവനായും പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. ‌

ഇതോടൊപ്പം ബാക്കിയുള്ള 10 കിലോമീറ്ററിന്‍റെ നവീകരണ പ്രവൃത്തിയും ആരംഭിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ എസ്റ്റിമേറ്റ് സമര്‍പ്പിക്കണമെന്ന് തീരുമാനിച്ചു. വനംവകുപ്പിന്‍റെ അനുമതി വാങ്ങുന്നതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

വയനാട് ജില്ലയിലെ പ്രധാന ടൗണുകളായ സുല്‍ത്താന്‍ബത്തേരിയേയും മാനന്തവാടിയേയും ബന്ധിപ്പിക്കുന്ന റോഡാണിത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ 55 കോടി രൂപ അനുവദിച്ചാണ് പ്രവൃത്തി നടക്കുന്നത്.

#നമുക്കൊരുവഴിയുണ്ടാക്കാം
#wayanad

Top