സൗദിയില്‍ വളര്‍ത്തു സിംഹം വീട്ടുടമയെ കടിച്ചുകൊന്നു

റിയാദ്: സ്വന്തം വീട്ടില്‍ വളര്‍ത്തിയ സിംഹത്തിന്റെ കടിയേറ്റ് വീട്ടുടമയ്ക്ക് ദാരുണാന്ത്യം. സൗദി തലസ്ഥാനമായ റിയാദില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി പൗരനാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂട്ടില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങിയ സിംഹം ഗൃഹനാഥനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും സിംഹത്തിന്റെ വായിലായിരുന്നു ഗൃഹനാഥന്‍.

ഗുരുതരമായ പരിക്കേറ്റ ഇയാളെ സിംഹത്തിന്റെ പിടിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയെങ്കിലും അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. സിംഹത്തിന്റെ ആക്രമണത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടുടമ അല്‍പ സമയം കഴിഞ്ഞ് മരണത്തിന് കീഴടങ്ങിയെന്ന് റിയാദ് പോലീസ് അറിയിച്ചു. പിന്നീട് സിംഹം മരിച്ചു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ ഇത് എങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

വന്യ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെ സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് നിരന്തരമായി മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. കഴിഞ്ഞ മാസം ഇത് നിരോധിച്ചു കൊണ്ട് അധികൃതര്‍ ഉത്തരവിറക്കിയിരുന്നുവെങ്കിലും ഇത് ലംഘിച്ച് സിംഹം, പുലി, കടുവ പോലുള്ള മൃഗങ്ങളെ സ്വന്തമാക്കുന്നവര്‍ സൗദിയില്‍ ധാരാളമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിയമം ലംഘിച്ച് വന്യമൃഗങ്ങളെ വളര്‍ത്തുന്നത് സൗദിയില്‍ ശിക്ഷാര്‍ഹവുമാണ്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഇവയുടെ കച്ചവടം പ്രധാനമായും നടക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വന്യ മൃഗങ്ങളെ അവരുടെ പ്രകൃത്യാ ഉള്ള ആവാസ വ്യവസ്ഥയില്‍ ജീവിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും വീട്ടില്‍ എത്ര സുരക്ഷിതമായി വളര്‍ത്തിയാലും അപകട സാധ്യത ഏറെയാണെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് അറിയിച്ചു.

Top