ശ്രീദേവിയുടെ മരണം: ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തലിനെതിരെ ആഞ്ഞടിച്ച് ബോണി കപൂര്‍

ന്യൂഡല്‍ഹി: ചലച്ചിത്രതാരം ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ ഡി.ജി.പി ഋഷിരാജ് സിംഗിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മ്മാതാവുമായ ബോണി കപൂര്‍ രംഗത്ത്.

‘അത്തരം കള്ളക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം കള്ളക്കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണ്,’ ബോണി കപൂര്‍ പറഞ്ഞു. 2018ല്‍ ദുബായിലെ ഹോട്ടല്‍ റൂമിലെ ബാത്ത് ടബ്ബിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെയാണ് സംഭവം നടന്നത്.

അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞു എന്ന് പറഞ്ഞാണ് ഋഷിരാജ് സിംഗ് ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാദ്ധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ’ എന്നായിരുന്നു ഋഷിരാജ് സിംഗ് പറഞ്ഞത്.

Top