rishiraj sing meet journalist

കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന എക്‌സൈസ് കമ്മിഷണര്‍ ഡി.ജി.പി ഋഷിരാജ് സിംഗിനോട് ചോദ്യം ചോദിച്ച കഞ്ചാവു കേസിലെ പ്രതി പൊലീസ് പിടിയിലായി. കൊയിലാണ്ടി സ്വദേശിയും പാവാട അഷറഫ് എന്നറിയപ്പെടുന്ന അഷറഫ് ആണ് പിടിയിലായത്.

കോഴിക്കോട് ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഋഷിരാജ്‌സിംഗ്. യോഗം തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം മാദ്ധ്യമങ്ങളുമായി സംസാരിച്ചു.

ഓണത്തിന് മുന്നോടിയായി വ്യജ മദ്യം തടയാന കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. സ്പിരിറ്റ് വേട്ട ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അവസാനിച്ചപ്പോള്‍ അഷറഫ് കഞ്ചാവ് കടത്തിലെ നിയമങ്ങളും പഴുതുകളും സംബന്ധിച്ച ചോദ്യം ഉന്നയിച്ചു.

കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടാല്‍ കര്‍ക്കശമായ ശിക്ഷ നല്‍കാന്‍ കോടതിയില്‍ ആവശ്യപ്പെടുമോ, നിയമത്തില്‍ ഉടന്‍ പരിഷ്‌കരിക്കാന്‍ സാധ്യതയുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇയാള്‍ ചോദിച്ചത്.

സംശയം തോന്നിയ ഋഷിരാജ് സിംഗ് ആരാണെന്നും ഏത് മാദ്ധ്യമത്തിന്റെ പ്രതിനിധിയാണെന്നും ചോദിച്ചു. പൊതുജനത്തിന്റെ പ്രതിനിധിയെന്നായിരുന്നു അഷറഫിന്റെ മറുപടി. കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ കള്ളി വെളിച്ചത്തായി.

കഞ്ചാവ് കടത്തിയതിന് രണ്ടുതവണ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് അഷറഫ് തുറന്നുപറഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകനെന്ന് പറഞ്ഞാണ് അഷറഫ് വാര്‍ത്താസമ്മേളനത്തില്‍ കയറിയത്. കൈയില്‍ ഒരു പേനയും നോട്ട്പാഡും ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും സംശയവും തോന്നിയില്ല.

Top