ഫലസ്തീന്‍ അനുകൂല പ്രകടനത്തിനെതിരെ മുന്നറിയിപ്പുമായി ഋഷി സുനക്

ലണ്ടന്‍: ലണ്ടനില്‍ പതിനായിരങ്ങള്‍ ഫലസ്തീന്‍ അനുകൂല പ്രകടനം നടത്താനൊരുങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.രണ്ട് ലോകയുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരെ ഓര്‍മിക്കുന്ന യുദ്ധവിരാമ ദിനത്തിലാണ് (നവംബര്‍ 11) ഗസ്സയില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്താനൊരുങ്ങുന്നത്. ഈ ദിവസത്തില്‍ പ്രകടനം നടത്തുന്നത് പ്രകോപനപരവും അനാദരവുമാണ്. ഇത് ബ്രിട്ടന്റെ മൂല്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അപമാനമാണെന്ന് സുനക് പറഞ്ഞു.

അതേസമയം, ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്നും ഗസ്സ മുനമ്പിലെ ഉപരോധം നിര്‍ത്തണമെന്നുമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഫലസ്തീന്‍ അനുകൂലികള്‍ കഴിഞ്ഞ ശനിയാഴ്ച സെന്‍ട്രല്‍ ലണ്ടനിലെ തെരുവുകളില്‍ റാലി നടത്തിയിരുന്നു. ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്‌നും (പി.എസ്.സി) മറ്റ് ഫലസ്തീന്‍ അനുകൂല സംഘടനകളും ചേര്‍ന്നായിരുന്നു റാലി സംഘടിപ്പിച്ചത്.

ലണ്ടനിലെ എംബാങ്ക്‌മെന്റില്‍ നിന്ന് ആരംഭിച്ച റാലി വെസ്റ്റ്മിന്‍സ്റ്ററിലായിരുന്നു അവസാനിച്ചത്. പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസിന് മുന്നിലൂടെ കടന്നുപോയ പ്രതിഷേധക്കാര്‍ ‘ഫലസ്തീനെ മോചിപ്പിക്കുക’, ‘വംശഹത്യ അവസാനിപ്പിക്കുക’ എന്നായിരുന്നു ഉറക്കെ മുദ്രാവാക്യം മുഴക്കിയത്.

Top