ബൊക്ക ജൂനിയേഴ്സിനായി റിക്വല്‍മിയുടെ വിടവാങ്ങല്‍ മത്സരം; ഗോൾ നേടി മെസിയും റിക്വല്‍മിയും

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ യുവാൻ റോമൻ റിക്വൽമിയുടെ വിടവാങ്ങൽ മത്സരത്തിലും അര്‍ജന്റീനക്കായി ഗോളടിച്ച് ലിയോണല്‍ മെസി. സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച് എട്ട് വര്‍ഷമായെങ്കിലും റിക്വൽമിയുടെ ആഗ്രഹപ്രകാരമാണ് വിടവാങ്ങല്‍ മത്സരം സംഘടിപ്പിച്ചത്. ബൊക്ക ജൂനിയേഴ്സും അര്‍ജന്റീന ദേശീയ ടീമും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ റിക്വല്‍മിയുടെ ടീമായ ബൊക്ക ജൂനിയേഴ്സ് 5-3ന് ജയിച്ചു.

മത്സരഫലത്തെക്കാള്‍ രണ്ട് ഇതിഹാസ താരങ്ങള്‍ ഒരേസമയം ഗ്രൗണ്ടിലെത്തി എന്നതായിരുന്നു ആരാധകര്‍ക്ക് കൗതുകമായത്. അര്‍ജന്റീന പരിശീലകന്‍ ലിയോണല്‍ സ്കലോണിയും മെസിക്കൊപ്പം പന്ത് തട്ടാന്‍ ഇറങ്ങി എന്നത് മറ്റൊരു പ്രത്യേകതയായി. ബൊക്ക ജൂനിയേഴ്സ് ജേഴ്സിക്കുള്ളില്‍ മറഡോണയുടെ പേരെഴുതിയ ജേഴ്സി ധരിച്ചാണ് റിക്വല്‍മി കളിക്കാനിറങ്ങിയത്.

കളിയിൽ ബൊക്ക ജൂനിയേഴസിനായി റിക്വല്‍മിയും ഗോളടിച്ച് വിടവാങ്ങല്‍ ആഘോഷമാക്കി. അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച പ്ലേ മേക്കര്‍മാരിലൊരാളായ റിക്വല്‍മിക്ക് മെസിയുടെ പ്രതാപകാലത്ത് അര്‍ജന്റീനക്കായി കളിക്കാനായിട്ടില്ല. 2006ലെ ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ അര്‍ജന്റീന-ജര്‍മനി മത്സരം ആരാധകര്‍ ഇന്നും മറക്കില്ല. മത്സരത്തിന്റെ 70-ാം മിനിറ്റില്‍ അര്‍ജന്റീന 2-1ന് മുന്നില്‍ നില്‍ക്കെ കോച്ച് ഹോസെ പെക്കര്‍മാന്‍ റിക്വല്‍മിയെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. വൈകാതെ ജര്‍മനി സമനില ഗോള്‍ കണ്ടെത്തി. ഷുട്ടൗട്ടിലേക്ക് നീണ്ട മത്സരം ജര്‍മനി 4-2ന് ജയിച്ചപ്പോള്‍ അര്‍ജന്റീനയുടെ തോല്‍വിക്ക് കാരണമായത് റിക്വല്‍മിയെ പിന്‍വലിച്ച പെക്കര്‍മാന്റെ തീരുമാനമായിരുന്നുവെന്ന് അര്‍ജന്റീന ആരാധകര്‍ ഇന്നും വിശ്വസിക്കുന്നു. കാരണം അത്രമാത്രമായിരുന്നു അര്‍ജന്റീന ടീമില്‍ റിക്വല്‍മിയുടെ സ്വാധീനം.

ലോകത്തിലെ ഏറ്റവും ഭാവനാ സമ്പന്നനായ പ്ലേ മേക്കര്‍മാരിലൊരാളായിരുന്ന റിക്വല്‍മിയും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍മാരിലൊരാളായ മെസിയും ഒരുമിച്ച് കളിച്ചിരുന്നെങ്കില്‍ അര്‍ജന്റീന എന്നേ ലേകകപ്പ് നേടിയെനെയെന്നും അവര്‍ വിശ്വസിക്കുന്നു. അതെന്തായാലും കരിയറിന്റെ അവസാനത്തോട് അടുക്കുമ്പോഴെഹ്കിലും എതിര്‍ ടീമിലായാലും മെസിക്കും റിക്വല്‍മിക്കും ഒരുമിച്ച് ഗ്രൗണ്ടിലിറങ്ങാന്‍ കഴിഞ്ഞുവെന്നത് ആരാധകരുടെ മനം നിറച്ചു.

Top