ബ്രസീലില്‍ കലാപം; സുപ്രീംകോടതിയും പാര്‍ലമെന്റും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ കലാപം അഴിച്ചുവിട്ട് മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോയുടെ അനുയായികള്‍. സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു. ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുയായികളാണ് അക്രമവുമായി തെരുവിലിറങ്ങിയത്.

പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായി. ആക്രമികളെ നേരിടാന്‍ സൈന്യം രംഗത്തിറങ്ങി. ഫാസിസ്റ്റ് ആക്രമണമാണ് രാജ്യത്ത് നടന്നതെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. അക്രമികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സില്‍വ വ്യക്തമാക്കി.

ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുല ഡ സില്‍വ പ്രസിഡന്റായി അധികാരമേറ്റത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്നാണ് മുന്‍ പ്രസിഡന്റ് ബോല്‍സനാരോ ആരോപിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബോല്‍സനാരോ അധികാരകൈമാറ്റത്തിന് കാത്തു നില്‍ക്കാതെ രാജ്യം വിടുകയായിരുന്നു.

Top