റിയോ ഡി ജെനെയ്‌റോ: ട്രാക്കിലെ ഇതിഹസമായി ഉസൈന്‍ ബോള്‍ട്ടിന് 200 മീറ്ററിലും സ്വര്‍ണം. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 19.78 സെക്കന്‍ഡിലാണ് ബോള്‍ട്ട് 200 മീറ്ററില്‍ ചരിത്രം കുറിച്ചത്.
നേരത്തെ 100 മീറ്ററില്‍ സീസണിലെ മികച്ച സമയത്തോടെ സ്വര്‍ണമണിഞ്ഞ ബോള്‍ട്ട് ഇതോടെ റിയോയില്‍ സ്പ്രിന്റില്‍ ഡബിള്‍ തികച്ചു.
ബോള്‍ട്ടിന് ശക്തരായ എതിരാളികളാകളായിരുന്ന ബ്ലേക്കും ഗാട്ട്‌ലിനും നേരത്തെ സെമിയില്‍തന്നെ പുറത്തായതിനാല്‍ വെല്ലുവിളിയില്ലാതെ അനായാസമായിരുന്നു ബോള്‍ട്ടിന്റെ വിജയം.
എട്ടു പേര്‍ മത്സരിച്ച ഫൈനലില്‍ 20 സെക്കന്‍ഡിനു താഴെ ഓടിക്കയറാന്‍ സാധിച്ചതും ബോള്‍ട്ടിന് മാത്രമാണ്.
100 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ഡി ഗ്രേസെയാണ് 20.02 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത് വെള്ളി നേടിയത്.
ഫ്രാന്‍സിന്റെ ക്രിസ്റ്റഫെ ലെമൈട്ര 20.12 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ട് വെങ്കലവും സ്വന്തമാക്കി.
തുടര്‍ച്ചയായ മൂന്നാം തവണയാണ് 200 മീറ്ററില്‍ ബോള്‍ട്ട് സ്വര്‍ണമണിയുന്നത്. 2008ല്‍ ബെയ്‌ജെങില്‍ തുടങ്ങിയ കുതിപ്പ് ലണ്ടനും കടന്ന് റിയോയില്‍ എത്തി നില്‍ക്കുന്നു.
ഇനി 4X100 മീറ്റര്‍ റിലേയിലും സ്വര്‍ണം സ്വന്തമാക്കിയാല്‍ ഒളിമ്പിക്‌സ് സ്പ്രിന്റില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് ബോള്‍ട്ടിന്റെ ലക്ഷ്യം. ശനിയാഴ്ചയാണ് റിലേ ഹീറ്റ്‌സില്‍ ബോള്‍ട്ട് ഇറങ്ങുന്നത്.