അവസാന ഓവറിലെ അഞ്ച് പന്തും സിക്‌സർ പറത്തി റിങ്കു; ഗുജറാത്തിനെതിരെ കൊല്‍ക്കത്തയ്ക്ക് ത്രില്ലര്‍ ജയം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രില്ലര്‍ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അവസാന ഓവറില്‍ അഞ്ച് സിക്‌സ് നേടിയ റിങ്കു സിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്ത് 205 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിങ്കു 21 പന്തില്‍ 48 റണ്‍സുമായി പുറത്താവാതെ നിന്നു. 40 പന്തില്‍ 83 റണ്‍സ് അടിച്ചെടുത്ത വെങ്കടേഷ് അയ്യരാണ് അടിത്തറ പാകിയത്. ഹാട്രിക്ക് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് ഗുജറാത്ത് ബൗളര്‍മാരില്‍ തിളങ്ങിയത്. അല്‍സാരി ജോസഫിന് രണ്ട് വിക്കറ്റുണ്ട്. ഗുജറാത്തിനെ വിജയ് ശങ്കര്‍ (24 പന്തില്‍ 63), സായ് സുദര്‍ശന്‍ (38 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. നഷ്ടമായ നാല് വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തിയത് സുനില്‍ നരെയ്‌നായിരുന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. യഷ് ദയാലിന്റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് (5) സിംഗിളെടുത്തു. പിന്നീട് സ്‌ട്രൈക്ക് ചെയ്യാനെത്തിയത് റിങ്കു. അടുത്ത അഞ്ച് പന്തുകളും സിക്‌സ് നേടിയ റിങ്കു കൊല്‍ക്കത്തയ്ക്ക് ത്രില്ലര്‍ വിജയം സമ്മാനിച്ചു. മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് സ്‌ബോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (15), നാരായണ്‍ ജഗദീഷ് (6) എന്നിവരുടെ വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ അയ്യര്‍ക്കൊപ്പം ചേര്‍ന്ന നിതീഷ് റാണ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും വിജയിപ്പിക്കുമെന്ന് തോന്നിക്കെ അല്‍സാരി നിതീഷിനെ പുറത്താക്കി ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ മൂന്നിന് 128 എന്ന നിലയിലായി കൊല്‍ക്കത്ത. സ്‌കോര്‍ 154ല്‍ നില്‍ക്കെ അയ്യരേയും അല്‍സാരി പുറത്താക്കി. അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു ഗുജറാത്ത് ബൗളര്‍മാര്‍ക്ക്. ആേ്രന്ദ റസ്സല്‍ (1), സുനില്‍ നരെയ്ന്‍ (0), ഷാര്‍ദുല്‍ ഠാക്കൂര്‍ (0) എന്നിവരെ പുറത്താക്കി റാഷിദ് ഹാട്രിക്ക് പൂര്‍ത്തിയാക്കി.

നേരത്തെ പതിഞ്ഞ തുടക്കമായിരുന്നു ഗുജറാത്തിന് ലഭിച്ചിരുന്നത്. വൃദ്ധിമാന്‍ സാഹയുടെ (17) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. സുനില്‍ നരെയ്‌നെ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ നാരായണ്‍ ജഗദീഷന് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നാലെ ഗില്‍- സായ് സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. ഗിലും സുദര്‍ശനും കൃത്യമായ ഇടവേളകളിലാണ് മടങ്ങിയത്. എന്നാല്‍ വിജയ് ശങ്കറുടെ ഇന്നിംഗ്‌സ് ഗുജറാത്തിന്റെ സ്‌കോര്‍ 200 കടത്തി. 24 പന്തുകള്‍ മാത്രം നേരിട്ട താരം 64 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. ഷാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ മാത്രം മൂന്ന് സിക്‌സ് നേടി. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ഡേവിഡ് മില്ലര്‍ പുറത്താവാതെ നിന്നു.

സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയില്ലാതെയാണ് ഗുജറാത്ത് ഇറങ്ങിയത്. റാഷിദ് ഖാനാണ് ടീമിനെ നയിക്കുന്നത്. ഹാര്‍ദിക്ക് പൂര്‍ണമായും ഫിറ്റെല്ലെന്നാണ് റാഷിദ് വ്യക്തമാക്കി. ഹാര്‍ദിക്കിന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. മന്‍ദീപ് സിംഗും പുറത്തായി. നാരായണ്‍ ജഗദീഷനാണ് ടീമിലെത്തിയത്.

Top