ഉത്പാദനം കുറവ്; രാജ്യത്ത് അരി വില കുത്തനെ ഉയർന്നേക്കും

ഡൽഹി: വരും ദിനങ്ങളിൽ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയിൽ വലിയ വർധനവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് അരി ഉത്പാദനത്തിൽ 12 മില്യൺ ടണ്ണിന്റെ കുറവാണ് ഈ സീസണിൽ ഉള്ളത്. രാജ്യത്തെ നാല് മുഖ്യ അരി ഉൽപാദന സംസ്ഥാനങ്ങളിൽ വിളവ് കുത്തനെ ഇടിഞ്ഞു.

പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ അരി ഉത്പാദനം കുത്തനെ കുറഞ്ഞു. നിലവിലുള്ള സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയതോതിലുള്ള അരിവില വർധനവിന് കാരണമാകും. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും അരിസംഭരണം നടക്കുന്നത് താങ്ങുവിലയെക്കാൾ ഉയർന്ന തുകയ്ക്കാണ്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ അരി വിലയിൽ ഉണ്ടായത് 26% ത്തിന്റെ വർധനവാണ്.

കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന അടക്കമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതികളിലേക്കുള്ള അരിസംഭരണം പ്രതിസന്ധിയിലാണ്.
സൗജന്യ അരിവിതരണ പദ്ധതി നിർത്തലാക്കിരുതെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി കല്യാൺ യോജനയുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

Top