സുശാന്തിന്റെ ഫ്‌ലാറ്റില്‍ നിന്നും താമസം മാറുന്നതിന് മുമ്പ് റിയ ഹാര്‍ഡ് ഡിസ്‌കുകള്‍ നശിപ്പിച്ചിരുന്നു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ഫ്‌ലാറ്റില്‍നിന്നു താമസം മാറുന്നതിനു മുമ്പ് കാമുകി റിയ ചക്രവര്‍ത്തി ഹാര്‍ഡ് ഡ്രൈവുകള്‍ നശിപ്പിച്ചതായി സുഹൃത്തിന്റെ മൊഴി. സുശാന്തിന്റെ സുഹൃത്തും ഫ്‌ലാറ്റ്‌മേറ്റുമായ സിദ്ധാര്‍ഥ് പിത്താനിയാണ് ഇക്കാര്യം സിബിഐയോട് പറഞ്ഞത്. ജൂണ്‍ 8ന് സുശാന്തിന്റെ വസതിയില്‍ റിയ 8 ഹാര്‍ഡ് ഡ്രൈവുകള്‍ നശിപ്പിച്ചെന്നാണു മൊഴി.

അന്നു സുശാന്തും റിയയും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നാണു റിയ വീട്ടില്‍നിന്നു പോയത്. ജൂണ്‍ 14ന് സുശാന്ത് ആത്മഹത്യ ചെയ്തു. ഡ്രൈവിലെ ഉള്ളടക്കത്തെക്കുറിച്ച് സിദ്ധാര്‍ഥിന് അറിയില്ലെന്നാണു സിബിഐ വൃത്തങ്ങള്‍ പറയുന്നത്. ഹാര്‍ഡ് ഡ്രൈവുകള്‍ നശിപ്പിക്കാനായി ഐടി പ്രഫഷനല്‍ ഉണ്ടായിരുന്നെന്നും സിദ്ധാര്‍ഥിന്റെ മൊഴിയിലുണ്ട്.

ഐടി പ്രഫഷണലിനെ ആരാണു വിളിച്ചതെന്നു വ്യക്തമല്ല. റിയയും സുശാന്തും മുറിയിലിരുന്നു കാര്യങ്ങളെല്ലാം നിരീക്ഷിച്ചു കൊണ്ടിരുന്നു. വീട്ടുസഹായി ദീപേഷ് സാവന്ത്, പാചകക്കാരന്‍ നീരജ് സിങ് എന്നിവരും ഇതേ മുറിയിലുണ്ടായിരുന്നു എന്നാണു സിദ്ധാര്‍ഥ് പറയുന്നത്. ഇദ്ദേഹത്തെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. റിയയുടെ വാട്ട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍, കേസിലെ മയക്കുമരുന്നിന്റെ സാന്നിധ്യത്തെപ്പറ്റി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

Top