സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം: വിജ്ഞാപനം ഈ മാസം

pinarayi

തിരുവനന്തപുരം: നഴ്‌സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം മാര്‍ച്ച് 31-ന് മുമ്പ് പുറപ്പെടുവിക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

(മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…)

നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം മാര്‍ച്ച് 31-ന് മുമ്പ് പുറപ്പെടുവിക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ശമ്പളപരിഷ്കരണത്തിന്‍റെ കരട് വിജ്ഞാപനം 2017 നവംബര്‍ 16-നാണ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചു. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പ്രതിമാസ മിനിമം വേതനം ഇരുപതിനായിരം രൂപ ഉറപ്പുവരുത്തിക്കൊണ്ടാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ എടുത്ത തീരുമാനപ്രകാരമാണ് വേതനപരിഷ്കരണം നടപ്പാക്കുന്നത്. ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ പ്രശ്നം പരിഹരിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ 6-ന് ചൊവ്വാഴ്ച സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. മിനിമം വേജസ് കമ്മിറ്റി ചൊവ്വാഴ്ച തന്നെ യോഗം ചേര്‍ന്നു വേതന പരിഷ്കരണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

Top