ഡാമുകള്‍ തുറക്കുന്നതില്‍ ജനങ്ങളുടെ മനോഭാവം മാറ്റണം, പ്രയാസങ്ങള്‍ നേരിട്ട് കേള്‍ക്കും !

IDUKKI-DAM

തിരുവനനന്തപുരം: സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി എല്ലാ സംവിധാനങ്ങളും തയ്യാറെന്ന് റവന്യുമന്ത്രി കെ രാജന്‍. ആറ് ജില്ലകളില്‍ സന്ദര്‍ശനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുണ്ട്. എന്നാല്‍, പല ആളുകളും മാറിത്താമസിക്കാന്‍ തയാറാകുന്നില്ല. പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ ഈ മനോഭാവം മാറണമെന്നും റവന്യുമന്ത്രി അറിയിച്ചു.

മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാല്‍ റവന്യുമന്ത്രിയെ തന്നെ നേരിട്ടറിയിക്കാന്‍ നാല് നമ്പരുകളും നല്‍കി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മഴ ഇന്ന് അധികമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എന്നാല്‍ 20 മുതല്‍ 24 വരെ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അക്കാര്യത്തിലും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളിലെല്ലാം ആളുകളെ മാറ്റിത്താമസിപ്പിക്കും. അതീവ ജാഗ്രത ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എവിടെയൊക്കെ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമോ അതിനെല്ലാം സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ, പമ്പ അണക്കെട്ട് തുറന്നിരുന്നു. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. എന്നാല്‍ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററില്‍ അധികം ഉയരാതെ നിലനിര്‍ത്താനാണ് ശ്രമം. പുറത്തേക്ക് ഒഴുക്കുന്ന ജലം ആറുമണിക്കൂര്‍ കൊണ്ട് പമ്പ ത്രിവേണിയില്‍ എത്തും. പമ്പയില്‍ ജലവനിരപ്പ് ഉയാരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ മറ്റന്നാള്‍ വരെ ഭക്തര്‍ക്ക് ദര്‍ശനാനുമതിയില്ല.

കൂടാതെ, ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തുറന്നു. ഇന്ന് രാവിലെ രണ്ട് തവണ സൈറണ്‍ മുഴക്കിയ ശേഷമാണ് അണക്കെട്ട് തുറന്നത്. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്.

അധികൃതര്‍ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. പുഴയിലെ വെള്ളത്തിന്റെ നില നോക്കി, സ്ഥിതി അനുകൂലമെങ്കില്‍ കൂടുതല്‍ വെള്ളം തുറന്നുവിടും. 80 സെന്റിമീറ്റര്‍ വരെ വെള്ളം തുറന്നുവിടാനാണ് ആലോചന. എന്നാല്‍ ഇപ്പോള്‍ അധികമായി വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും അപകടകരമായ നിലയല്ല ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു.

ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ പ്രളയ സമാനമായ സാഹചര്യം നിലവിലില്ല. വീടുകളില്‍ വെള്ളം കയറാതിരിക്കാന്‍ പരമാവധി മുന്‍കരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്.

Top