സിപിഎം-സിപിഐ പോരിലേക്ക്; കേട്ടുകേള്‍വിയില്‍ പ്രതികരിക്കരുതെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ എംഎം മണിയുടെ പ്രതികരണത്തെ തള്ളി റവന്യൂ മന്ത്രി കെ രാജന്‍. കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കരുതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. രവീന്ദ്രന്‍ പട്ടയവിഷയത്തില്‍ എംഎം മണി എംഎല്‍എയുടെ പ്രതികരണത്തില്‍ മറുപടി പറയവെയാണ് കെ രാജന്‍ നിലപാട് അറിയിച്ചത്. തെറ്റായ വ്യാഖ്യാനങ്ങള്‍ കൊടുക്കേണ്ടതില്ല, മറിച്ച് ഇന്ന് തന്നെ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുമെന്നും കെ രാജന്‍ പ്രതികരിച്ചു.

രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള റവന്യൂ വകുപ്പ് തീരുമാനത്തില്‍ എംഎം മണി എംഎല്‍എ എതിര്‍പ്പ് അറിയിച്ചിരുന്നു. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയമാണിതെന്നും അവ എന്തിനാണ് റദ്ദാക്കുന്നതെന്ന് റവന്യൂ വകുപ്പിനോട് ചോദിക്കണമെന്നും എംഎം മണി പ്രതികരിച്ചു. രവീന്ദ്രന്‍ പട്ടയഭൂമിയിലുള്ള സിപിഐഎം പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ലെന്നും എംഎം മണി പറഞ്ഞു.

പട്ടയം നല്‍കിയത് നിയമപരമായിട്ടാണ് എന്നാണ് അന്നത്തെ തഹസില്‍ദര്‍ കൂടിയായി രവീന്ദ്രന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി ഇല്ലാത്ത സമയത്ത് പട്ടയം റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത് ശരിയായില്ല. ഇതിനെ നിയമപരമായി നേരിടും, പുതിയ പട്ടയ നടപടികള്‍ ഉടന്‍ നടത്താന്‍ കഴിയില്ല. ആതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യവും അഴിമതിയും ഉണ്ടെന്നും രവീന്ദ്രന്‍ പറഞ്ഞു.

അനധികൃതമായി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യു വകുപ്പ് ഉത്തരവ്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നടപടി. 1999ല്‍ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന എംഐ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങളാണ് റദ്ദാക്കിയത്. ദേവികുളം പഞ്ചായത്തിലെ ഒന്‍പത് വില്ലേജുകളിലുള്ള പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top