ചുരുക്കം സമയത്തിലാണ് മുന്നറിയിപ്പുകള്‍ മാറി വരുന്നത്; ദുരന്തമുഖത്ത് അനാവശ്യമായി പോകരുതെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: സംസ്ഥാനം തുലാവര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പടെ നേരിടാന്‍ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍ . കാലവര്‍ഷക്കെടുതിയില്‍ 12 മുതല്‍ 19 വരെ 39 പേര്‍ മരിച്ചുവെന്ന് മന്ത്രി പറഞ്ഞു. അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു. റെഡ് അലര്‍ട്ട് എന്ന പോലെ നാളെയും മറ്റെന്നാളും സ്ഥിതി നേരിടും.

പശ്ചിമഘട്ടത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ക്യാമ്പുകളില്‍ എല്ലാ സൗകര്യവും ലഭ്യമാക്കും. സമൂഹ മാധ്യമങ്ങളില്‍ അനാവശ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എന്‍ഡിആര്‍എഫിന്റെ 12 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമ നാവിക സേനയുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ചുരുക്കം സമയത്തിലാണ് മുന്നറിയിപ്പുകള്‍ മാറി വരുന്നത്. അതിനാല്‍, ദുരന്തമുഖത്ത് അനാവശ്യമായി ജനങ്ങള്‍ പോകരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്കാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ആലപ്പുഴ. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വലിയുന്നതിനൊപ്പം, തുലാവര്‍ഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. കിഴക്കന്‍ കാറ്റിന്റെ ശക്തി കൂടുന്നതും മഴ സാധ്യത വര്‍ധിപ്പിക്കും. മലയോര മേഖലകളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യും. തീരപ്രദേശങ്ങളിലും ജാഗ്രത വേണം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Top