ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണക്കടത്ത് നടത്തുന്ന റാക്കറ്റിന്റെ തലവന്‍ ഹര്‍നേക് സിംഗിനെ റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.
600 കോടി വിലമതിക്കുന്ന 2,000 കി.ഗ്രാം സ്വര്‍ണ്ണം ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്ന ഇയാളെ ദീര്‍ഘകാലം നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇന്റലിജന്‍സ് പിടികൂടിയത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം 300 കോടി വിലമതിക്കുന്ന സ്വര്‍ണ്ണകട്ടികളാണ് ഇയാള്‍ ദുബായില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ഇന്ത്യയിലെത്തിച്ചത്.
ഹര്‍നേക് സിംഗിനെ അറസ്റ്റ് ചെയ്ത ഇന്റലിജന്‍സ് സംഘം ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബായില്‍ നിന്ന് കൊറിയറായി ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തെത്തിയ 15 കോടി വിലമതിക്കുന്ന 52 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തിട്ടുണ്ട്.
മെയ് 13ന് ഹര്‍നേക് സിംഗിന്റെ ഡല്‍ഹിയിലെ ഫാക്ടറിയിലേക്ക് കൊണ്ടു പോകുകയായിരുന്ന 44 കിലോ സ്വര്‍ണ്ണം മുണ്ട്ര തുറമുഖത്ത് നിന്ന് ഡിആര്‍ഐ പിടിച്ചെടുത്തിരുന്നു.തുടര്‍ന്ന് ഡിആര്‍ഐ ഇയാളുടെ ഫാക്ടറി വിലാസത്തിലേക്ക് വരുന്ന എല്ലാ കൊറിയറുകളും പിടിച്ചെടുക്കണമെന്ന് രാജ്യത്തെ ഏല്ലാ തുറമുഖങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
ഡിആര്‍ഐ നിര്‍ദേശപ്രകാരം പരിശോധന നടത്തിയ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഗാന്ധിധാമില്‍ നിന്ന് മുട്ടകള്‍ കൊണ്ടു വരുന്ന പൗള്‍ട്രി ഇന്‍ക്യൂബേറ്ററില്‍ ഒളിപ്പിച്ച 52 കിലോ സ്വര്‍ണം കൂടി പിടിച്ചെടുത്തിരുന്നു.
ദുബായിലുള്ള ഹര്‍നേക് സിംഗിന്റെ ബന്ധുവാണ് അവിടെ നിന്നും സ്വര്‍ണ്ണം ഇന്ത്യയിലേക്ക് അയക്കുന്നത്. ഹവാല ശൃംഖലയിലൂടെയായിരുന്നു പണമിടപാടുകളെല്ലാം എന്നതിനാല്‍ സ്വര്‍ണത്തിന് വില കൊടുത്തതിനോ വാങ്ങിയതിനോ യാതൊരു രേഖയും ലഭ്യമല്ല.
വളരെ വര്‍ഷങ്ങളായി ഇയാള്‍ സ്വര്‍ണ്ണകടത്ത് നടത്തുന്നുണ്ടെന്നും എന്നാല്‍ മറ്റു സ്വര്‍ണകടത്തുകാരെ പോലെ വിമാനങ്ങളെ ആശ്രയിക്കാതെ പൂര്‍ണമായും കടല്‍മാര്‍ഗ്ഗമായിരുന്നു സ്വര്‍ണ്ണകടത്ത് എന്നതിനാലാണ് ഇക്കാര്യം പുറത്തറിയാതെ പോയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വളരെ ലളിതമാണ് സിംഗിന്റെ സ്വര്‍ണകടത്ത്. മുട്ട കേടാക്കാതെ സൂക്ഷിക്കാനുള്ള ഇന്‍ക്യൂബേറ്ററുകളും മറ്റും ഇയാള്‍ ദുബായില്‍ നിന്ന് വാങ്ങും. ദുബായിലുള്ള ബന്ധു ഇതിനുള്ളില്‍ അന്‍പത് കിലോ വരെ സ്വര്‍ണ്ണം വിദഗ്ദ്ധമായി ഒളിപ്പിക്കും.കട്ടിയുള്ള സില്‍വര്‍ ഗ്രേ പേപ്പറുകളില്‍ പൊതിയുന്ന സ്വര്‍ണകട്ടികള്‍ ഇന്‍ക്യൂബേറ്ററിന്റെ മെറ്റാലിക് കേസാക്കി മാറ്റിയാണ് ഒളിപ്പിക്കുന്നത്.
ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കോഫോപോസോ നിയമപ്രകാരം കേസെടുക്കുമെന്ന് ഡിആര്‍ഐ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇതുവരെ ഇന്ത്യയിലേക്ക് കടത്തിയ 2,000 കിലോ സ്വര്‍ണ്ണത്തിന്റെ നികുതിയും ഇയാളില്‍ നിന്ന് ഈടാക്കാനാണ് ഡിആര്‍ഐയുടെ തീരുമാനം.
ഹര്‍നേക് സിംഗിന്റെ വീട്ടിലും ഫാക്ടറിയിലുമായി നടത്തിയ പരിശോധനയില്‍ ഹവാല ഇടപാടുകള്‍ സംബന്ധിച്ച പല തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഹര്‍നേക് സിംഗും സഹോദരനും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പോര്‍ഷേ,മിനി കൂപ്പര്‍, ബിഎംഡെബ്യൂ തുടങ്ങി 11ഓളം ആഡംബരകാറുകളുടെ ഉടമസ്ഥനാണ് ഹര്‍നേക് സിംഗ്. ഇവയെല്ലാം ഇപ്പോള്‍ റവന്യൂ ഇന്റലിജന്‍സിന്റെ കസ്റ്റഡിയിലാണ്.