ഇന്ത്യ ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുളള രാജ്യമാകുന്ന ദിവസം പ്രവചിച്ച് റോയിട്ടേഴ്സ്

ദില്ലി: കൃത്യം രണ്ട് മാസത്തിനകം ഇന്ത്യ ലോകത്ത് ഏറ്റവുമധികം ജനങ്ങൾ ഉള്ള രാജ്യമാകുമെന്ന് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. വരുന്ന ഏപ്രിൽ 14 ന് ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്നാണ് റോയിട്ടേഴ്സിന്റെ പ്രവചനം. ഐക്യരാഷ്ട്രസഭയുടെ അടക്കം ജനസംഖ്യ പ്രവചന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 14 ന് ഇന്ത്യയിലെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്.

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമയാി ഏപ്രിലിൽ മാറുമെങ്കിലും ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകുമെന്നും റോയിട്ടേഴ്സ് റിപ്പോ‍ർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇന്ത്യ ഇക്കാര്യം അംഗീകരിക്കാൻ അടുത്ത സെൻസസ് പൂർത്തിയാകും വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. കൊവിഡ് മഹാമാരി കാരണം മുടങ്ങിയ സെൻസസ് എപ്പോൾ ആരംഭിക്കുമെന്ന് കേന്ദ്രം ഇനിയും വ്യക്തമാക്കിയിട്ടില്ല.

ചൈനയിൽ ഏതാനും വർഷങ്ങളായി ജനസംഖ്യ കുറയുന്നതാണ് ഇന്ത്യ മുന്നിലെത്താനുള്ള കാര്യമെന്നാണ് റോയിട്ടേഴ്സ് ചൂണ്ടികാട്ടുന്നത്. ചൈനയിൽ അടുത്ത കാലത്ത് ജനസംഖ്യ കുറയുമ്പോൾ ഇന്ത്യയിൽ ചെറിയ വ‍‍ർധനവാണ് ഇക്കാര്യത്തിലുണ്ടായത്. ഇന്ത്യയിൽ വർഷം ഒരു ശതമാനത്തോളം ജനസംഖ്യ വർധന രേഖപ്പെടുത്തുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് ചൂണ്ടികാട്ടിയത്.

Top