എം.എല്‍.എക്കെതിരായ പരാതിയില്‍ പ്രതികാര നടപടി, രണ്ടു പേര്‍ അറസ്റ്റില്‍

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരി ജയ മുരുഗേഷിന്റെ പൂക്കോട്ടുംപാടം മാമ്പറ്റയിലെ ബൃന്ദാവന്‍ എസ്റ്റേറ്റിലെ 225 കമുകിന്‍ തൈകള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എസ്റ്റേറ്റിന്റെ മെയിന്‍ ഗെയിറ്റിനു സമീപത്തെ പുരയിടത്തോട് ചേര്‍ന്ന് നട്ടുവളര്‍ത്തിയ ഒന്നര വര്‍ഷം വളര്‍ച്ചയുള്ള കമുകിന്‍ തൈകളാണ് ഇന്നലെ രാത്രി വെട്ടി മുറിച്ചത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ പൂക്കോട്ടുമ്പാടം മാമ്പറ്റയിലെ കൈനോട്ട് അന്‍വര്‍ സാദത്ത് (35), മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ് (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ജയ മുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള പാട്ടക്കരിമ്പ് റീഗള്‍ എസ്റ്റേറ്റില്‍ നിന്നും മരങ്ങള്‍ മുറിച്ചു കടത്തിയ കേസിലും ഇരുവരും പ്രതികളാണ്. മരങ്ങള്‍ കടത്തുന്നതിനിടെ ട്രാക്ടറും പിന്നീട് മരം കടത്താനുപയോഗിച്ച് ലോറിയും പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 14ന് റീഗള്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ കൂറ്റമ്പാറയിലെ ഉഷ എസ്റ്റേറ്റില്‍ റീപ്ലാന്റേഷന്റെ ഭാഗമായി നട്ട 716 റബര്‍ മരങ്ങള്‍ നശിപ്പിച്ചിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.

കോവിഡ് ലോക്ഡൗണിനിടെ ഏപ്രില്‍ 13ന് ജയമുരുഗേഷിന്റെ ഉടമസ്ഥതയിലുള്ള റീഗള്‍ എസ്റ്റേറ്റിലെ 16 ഏക്കര്‍ തീയിട്ടു നശിപ്പിച്ചിരുന്നു. മൂന്നുമാസമായിട്ടും ഈ കേസിലെ പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയില്‍ നേരത്തെ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ എസ്റ്റേറ്റിലെ റബര്‍ മരങ്ങള്‍ കൈയ്യേറി ടാപ്പ് ചെയ്തും രണ്ട് കുഴല്‍കിണറുകളിലെ മോട്ടോര്‍ നശിപ്പിച്ചും നിരന്തരം അതിക്രമങ്ങള്‍ തുടര്‍ന്നിരുന്നു. ഇപ്പോള്‍ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിക്കുന്ന മനുഷ്യത്വരഹിതമായ അക്രമണമാണ് നടത്തുന്നതെന്നും ജയ മുരുഗേഷ് പറഞ്ഞു.

Top