ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലെ നിയന്ത്രണം മാറ്റി. മകരവിളക്ക് ദര്‍ശനത്തിന് എത്ര തീര്‍ത്ഥാടകരെത്തിയാലും കയറ്റിവിടാനാണ് തീരുമാനം. പുല്ലുമേട് കാനനപാത വഴിയുള്ള തീര്‍ത്ഥാടനം ഇത്തവണ വേണ്ടെന്ന് വച്ചു.

സന്നിധാനത്ത് വെര്‍ച്ചല്‍ ക്യൂവഴി 60000, സ്‌പോട് ബുക്കിംഗ് വഴി 10000 എന്നിങ്ങനെ 70000 പേര്‍ക്കാണ് ഇപ്പോള്‍ വരാന്‍ അനുമതിയുള്ളത്. എന്നാല്‍ മകരവിളക്കിനോട് അനുബന്ധിച്ച് ഈ നിയന്ത്രണം എടുത്തുകളയാനാണ് തീരുമാനം. സന്നിധാനത്തിന് പുറമേ പമ്പ ഹില്‍ ടോപ്പ് അടക്കമുള്ള സ്ഥലങ്ങളും മകരവിളക്കിനൊരുങ്ങുകയാണ്. ഹില്‍ ടോപ്പില്‍ 5000 പേര്‍ക്കാണ് സൗകര്യമൊരുക്കുന്നത്.

എരുമേലി പേട്ട തുള്ളല്‍ 11നാണ്, അതിന് ശേഷം തീര്‍ത്ഥാടകര്‍ പമ്പാ സദ്യയും കഴിഞ്ഞ് ഉടന്‍ മല കയറും അവര്‍ സന്നിധാനത്ത് തങ്ങും. 12ന് തുടങ്ങുന്ന തിരുവാഭാരണഘോഷയാത്ര പതിവ് വഴിയിലൂടെയാകും കടന്ന് പോകുക. ആന്ധ്രയില്‍ നിന്നാണ് എറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇപ്പോള്‍ എത്തുന്നത്.

മകരവിളക്ക് കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ഇതുവരെ 25 കോടിയാണ് വരുമാനം.

Top