റെസ്റ്ററന്റ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് സ്ത്രീകള്‍; പ്രതികളെ തിരഞ്ഞ് പൊലീസ്

റെസ്റ്ററന്റ് ജീവനക്കാരനെ കയ്യേറ്റം ചെയ്ത് സ്ത്രീകള്‍. ഫ്‌ലോറിഡയിലെ ഒരു റെസ്റ്ററന്റിലാണ് നാല് യുവതികള്‍ ചേര്‍ന്ന് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. ജീവനക്കാരന് നേരിടേണ്ടി വന്ന ആക്രമണം അവിടെയെത്തിയ ഒരാള്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. പാംബീച്ച് കൗണ്ടിഷെരിഫ്‌സ് ഓഫീസ് (പി ബി എസ് ഓ) പങ്കുവെച്ച ആ വീഡിയോയില്‍ സ്ത്രീകളുടെ സംഘം ജീവനക്കാരനെ നിഷ്ടൂരമായി ആക്രമിക്കുന്നത് വ്യക്തമായി കാണാം. ഡ്രൈവ്വേ വിന്‍ഡോയിലൂടെ സ്ത്രീകളുമായി സംസാരിക്കാന്‍ ശ്രമിക്കവെയാണ് ജീവനക്കാരന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.

പി ബി എസ് ഓ-യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പ്രകാരം, ഈ സ്ത്രീകളും റെസ്റ്ററന്റിലെ ജീവനക്കാരനുംതമ്മില്‍ എന്തോ തര്‍ക്കമുണ്ടാവുകയും അത് ആക്രമണത്തില്‍ കലാശിക്കുകയുമാണ് ഉണ്ടായത്.’ഉച്ചയ്ക്ക് ഒരു മണിയോടെ പൊപെയ്സ് റെസ്റ്റോറന്റിലെ ഡ്രൈവ് ത്രൂവില്‍ വെച്ച് റെസ്റ്റോറന്റിലെ ജീവനക്കാരനെആക്രമിച്ച ഈ നാല് സ്ത്രീകളെ ആര്‍ക്കെങ്കിലും തിരിച്ചറിയാമോ? അവര്‍ ജീവനക്കാരനെമര്‍ദ്ദിക്കുകയും രജിസ്റ്ററില്‍ നിന്ന് പണം പിടിച്ചുവാങ്ങുകയും ചെയ്തിട്ടുണ്ട്’ എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പി ബി എസ് ഓ കുറിച്ചത്.

തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും തങ്ങളുടെ സില്‍വര്‍ നിസാന്‍ സെന്‍ട്ര കാറില്‍ രക്ഷപ്പെട്ട ഈ സംഘത്തിലെ ഏതെങ്കിലും സ്ത്രീകളെ തിരിച്ചറിയുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും പി ബി എസ് ഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആളുകളുടെ സൗകര്യത്തിനായി പോസ്റ്റിനു താഴെയായി ക്രൈം സ്റ്റോപ്പേഴ്സിന്റെ നമ്പറും ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്.  ഈ സംഭവവുമായിബന്ധപ്പെട്ട് ആരെയും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ അന്വേഷണം ഊര്‍ജിതമായിത്തന്നെ നടക്കുന്നുണ്ടെന്ന് ഒരു ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ചതു പോലെ തന്നെ ഈ വീഡിയോ ഇന്റര്‍നെറ്റില്‍ നിരവധി പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ സ്ത്രീകളെ ആ റെസ്റ്റോറന്റില്‍ നിന്നും നിരോധിക്കണമെന്നാണ് ചിലരുടെ ആവശ്യം. മറ്റു ചിലരുടെ ആശങ്ക ഇത്തരക്കാര്‍ സമൂഹത്തെ മുഴുവന്‍ സമാധാനം കളയുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ്. കുറ്റവാളികള്‍ സഞ്ചരിക്കുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് വീഡിയോയില്‍ വ്യക്തമായി കാണാമെന്നിരിക്കെ അവരെ കണ്ടുപിടിക്കാന്‍ എന്താണ് പ്രയാസമെന്നാണ് വേറെ ചിലരുടെ ചോദ്യം.

 

Top