വണ്ടിപ്പെരിയാര്‍ പോക്‌സോ കേസിലെ പ്രതിയെ വെറുതെ വിട്ടതില്‍ പ്രതികരിച്ച് ; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസിലെ പ്രതിയെ വെറുതെ വിട്ടതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ സിപിഐഎം ഇടപെട്ടുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അഭ്യന്തര വകുപ്പിന്റെ പരാജയമാണ് കോടതി വിധിയിലൂടെ പുറത്തുവന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വിധി ഞെട്ടിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. അന്വേഷണത്തിലെ പാളിച്ചകള്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രാഥമിക തെളിവുകള്‍ ശേഖരിച്ചില്ല. പിന്നീട് തെളിവുകള്‍ സംഘടിപ്പിക്കുകയായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

വണ്ടിപ്പെരിയാര്‍ കേസ് പൊലീസിന്റെ വീഴ്ച്ച എന്ന് പറയുമ്പോള്‍ അത് ആഭ്യന്തര വകുപ്പിന്റെ ദയനീയ പരാജയമാണ്. ഉത്തരം പറയേണ്ടത് മറ്റാരുമല്ല, പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്. കേരളത്തില്‍ എന്തും നടക്കും എന്നുള്ളതിന്റെ തെളിവാണ് വണ്ടിപ്പെരിയാറില്‍ നാം കണ്ടത്. കേരളത്തിലെ സ്ത്രീ സുരക്ഷ അവതാളത്തിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി കേരളത്തില്‍ വന്നിരിക്കുകയാണ്, സുരേന്ദ്രന്‍ പറഞ്ഞു.

Top