ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എസ് കോണ്‍ഗ്രസില്‍ പ്രമേയം

വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എസ് ജനപ്രതിനിധി സഭയില്‍ പ്രമേയം. ഇസ്രായേലിലും അധിനിവേശ ഫലസ്തീനിലും അക്രമാസക്തമായ സാഹചര്യം ഒഴിവാക്കുന്നതും വെടിനിര്‍ത്തലും ആവശ്യപ്പെടുന്ന പ്രമേയമാണ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ അവതരിപ്പിച്ചത്.

ഫലസ്തീന്‍ വംശജയായ റാഷിദ തായിബ്, സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമര്‍, കോറി ബുഷ്, സമ്മര്‍ ലീ, അയന്ന പ്രെസ്ലി, അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് അടക്കമുള്ള പന്ത്രണ്ടോളം അംഗങ്ങളാണ് പ്രമേയത്തെ പിന്തുണച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം രാജ്യത്ത് ഉയരുന്ന സാഹചര്യത്തിലാണ് അംഗങ്ങള്‍ പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.

എല്ലാ മനുഷ്യ ജീവനും വിലപ്പെട്ടതാണ്. സിവിലിയന്മാരെ അവരുടെ വിശ്വാസമോ വംശമോ പരിഗണിക്കാതെ ലക്ഷ്യം വെക്കുന്നു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം വനിതകളാണ് ഫലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറും. തായിബ് മിഷിഗണില്‍ നിന്നും ഒമര്‍ മിനിസോട്ടയില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഫലസ്തീന്‍ സ്വദേശികളുടെ മകളാണ് തായിബ്. 2008 മിഷിഗണില്‍ നിന്ന് വിജയിച്ച് അവര്‍ ചരിത്രം കുറിച്ചിരുന്നു. മിനിമം വേതനം, മെഡികെയര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെയും വന്‍കിട കോര്‍പറേഷനുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനെതിരെയും അവര്‍ രംഗത്തെത്തിയിരുന്നു.

ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സോമാലിയയില്‍ നിന്ന് 14-ാം വയസിലാണ് ഇഹാന്‍ ഒമര്‍ യു.എസിലെത്തുന്നത്. ഡെമോക്രാറ്റിക് ഫാര്‍മര്‍ ലേബര്‍ പാര്‍ട്ടിയിലുടെയാണ് അവര്‍ രാഷ്ട്രീയത്തിലെത്തിയത്. സാമൂഹിക സുരക്ഷ പദ്ധതികള്‍ ആവശ്യമാണെന്ന് നിലപാടെടുത്ത വനിതയാണ് ഒമറും.

Top