റസിഡന്റ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ജോലി നല്‍കിയാല്‍ കര്‍ശന നടപടിയെടുക്കും: സൗദി

റിയാദ്: റസിഡന്റ് പെര്‍മിറ്റ് ഇല്ലാതെ ജോലി എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി. റസിഡന്റ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ജോലി നല്‍കുന്നവര്‍ക്ക് ജയിലും പിഴയും ശിക്ഷ ലഭിക്കും. കൂടാതെ സ്ഥാപനത്തിന്റെ മാനേജര്‍ വിദേശിയാണെങ്കില്‍ നാടകടത്തുമെന്നും സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. ഇഖാമ തൊഴില്‍ നിയമ ലംഘകരെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു.

പിടിക്കപ്പെട്ടാല്‍ ആ സ്ഥാപനത്തിലേക്ക് അഞ്ചു വര്‍ഷത്തേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനു വിലക്കും ഏര്‍പ്പെടുത്തും. സ്ഥാപനത്തിന്റെ പേര് വിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തും. നിയമ ലംഘകരെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനത്തിന്റെ മാനേജരെ ഒരു വര്‍ഷം വരെ തടവിനും ശിക്ഷിക്കും.

ജോലിക്കു വെയ്ക്കുന്ന ഇഖാമ തൊഴില്‍ നിയമ ലംഘകരുടെ എണ്ണത്തിന് അനുസരിച്ചു സ്ഥാപനത്തിന് ഇരട്ടി തുക പിഴ ചുമത്തും. ശിക്ഷാ നടപടികള്‍ ഒഴിവാക്കുന്നതിന് നിയമ ലംഘകരെ ജോലിയ്ക്കു വെയ്ക്കരുതെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ജവാസാത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

Top