രേഷ്മ വഞ്ചകിയാണെന്ന് അറിഞ്ഞില്ല, ആര്യയുടെ ആത്മഹത്യാകുറിപ്പ് ലഭിച്ചു

കൊല്ലം: കരിയില കൂനയില്‍ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതി രേഷ്മയ്‌ക്കെതിരെ ആത്മഹത്യചെയ്ത യുവതികളിലൊരാളുടെ മൊഴി. രേഷ്മ ഇത്രയും വഞ്ചകിയെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കേസില്‍ പൊലീസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ലെന്നും എല്ലാവരും ക്ഷമിക്കണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

ഭര്‍ത്തൃസഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് ഫേസ്ബുക്ക് കാമുകനുമായി ചാറ്റ് ചെയ്യാന്‍ രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതിനെപ്പറ്റി ചോദിച്ചറിയാന്‍ ആര്യയോട് പൊലീസ് സ്‌റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ 12 മണിയോടെ ആര്യയെ കാണാതായത്.

ഇത്തിക്കരയാറ്റിന് സമീപത്തെ സിസിടിവിയില്‍ നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് ആര്യയുടെയും ഗ്രീഷ്മയുടേയും മൃതദേഹം കണ്ടെത്തിയത്. രേഷ്മ ഗര്‍ഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ബന്ധുക്കളായ യുവതികള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നതാണ് രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ മരണം. കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാന്‍ ഒപ്പം കൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇതോടെ ദുരൂഹതയേറുന്നു.

Top