ആര്‍ബിഐയുടെ പുതിയ നയ പ്രഖ്യാപനം ഓഹരി വിപണിക്കും നേട്ടം

കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആര്‍ബിഐയുടെ പുതിയ നയ പ്രഖ്യാപനം ഓഹരി വിപണിക്ക് നേട്ടമായി. വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന നിലയിലുള്ള നടപടിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഇന്ന് പ്രഖ്യാപിച്ചത്.

സമീപ നാളുകളിലെ കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റിലും ബാങ്കിങ് മേഖലയിലുമുണ്ടായിരുന്ന പണ ലഭ്യതയിലെ കുറവിനു പരിഹാരമുണ്ടാക്കുന്ന നടപടികള്‍ ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ബാങ്കുകളുടെ കരുതല്‍ ധന അനുപാതം നാലു ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമാക്കി കുറച്ചിട്ടുമുണ്ട്.

ഇന്നത്തെ മൊത്തം നടപടികള്‍ കൊണ്ട് ഏകദേശം 3.75 ലക്ഷം കോടിയുടെ പുതിയ പണ ലഭ്യത വിപണിയിലുണ്ടാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇതാണ് ഫിനാന്‍ഷ്യല്‍ സെക്ടര്‍ ഇന്‍ഡസ്ട്രിക്ക് ഗുണകരമാകുക. രണ്ടാമത്തെ ഘടകമെന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് പലിശ നിരക്കുകളില്‍ ആര്‍ബിഐ റീപ്പോ നിരക്കുകളില്‍ 0.75 ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ടെന്നതാണ്. ഇത് അധികം വൈകാതെ വിപണിയില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുവാന്‍ കാരണമായേക്കും.

മറ്റൊരു പോസിറ്റീവ് പ്രഖ്യാപനം എന്നു പറയുന്നത് എല്ലാ വിധത്തിലുമുള്ള ബാങ്കുകളുടെ ടേം ലോണുകള്‍ക്ക് മൂന്നു മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ്. കമ്പനികളുടെ വര്‍ക്കിങ് ക്യാപിറ്റല്‍ ലോണുകള്‍ക്കും മൂന്നു മാസത്തേയ്ക്കു തിരിച്ചടവിനു സാവകാശം നല്‍കി. വീട് ലോണ്‍, കാര്‍ ലോണ്‍ തുടങ്ങി എല്ലാ റീട്ടെയില്‍ ലോണുകള്‍ക്കും മൂന്നു മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ നിലയിലുള്ള എല്ലാ ഇഎംഐകളും മൂന്നുമാസത്തേയ്ക്ക് അടയ്‌ക്കേണ്ടതില്ല എന്നത് ആശ്വാസകരമാണ്. ഇതെല്ലാം വിപണിയുടെ മൊത്തത്തിലുള്ള സെന്റിമെന്റിനെ മാറ്റാന്‍ സഹായിക്കുന്നതാണ്.

ഈ ഒരു അടിയന്തര സാഹചര്യത്തില്‍ ആര്‍ബിഐ ഇത്ര ശക്തമായ പല നടപടികളും കാണിക്കുന്നത് ഇന്ത്യന്‍ സാമ്പത്തിക സംവിധാനത്തെ പിന്തുണയ്ക്കാനായി ആര്‍ബിഐ ഏതു തലം വരെയും പോകാന്‍ തയാറാണ് എന്നതാണ്. ഈ ഒരു സന്ദേശത്തെ വളരെ പോസിറ്റീവായാണ് സമ്പദ് വ്യവസ്ഥയും പൊതുവേ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റും എടുത്തിരിക്കുന്നതെന്ന് ചോയ്‌സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് പറയുന്നു.

Top