സഹകരണ ബാങ്കുകൾക്ക് മൂന്നാം തവണയും മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

തിരുവനന്തപുരം : സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് വീണ്ടും റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ചില സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതിനെതിരെയാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ്. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് പേരിനൊപ്പം ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും ചില സംഘങ്ങള്‍ ഇത് തുടരുന്നുണ്ടെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു. മൂന്നാം തവണയാണ് ആര്‍ബിഐ ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കുന്നത്.

നിയമലംഘനം തുടര്‍ന്നാല്‍ കടുത്ത നടപടിയെടുക്കുമെന്ന് അറിയിക്കാനാണ് തുടര്‍ അറിയിപ്പുകള്‍ മാധ്യമങ്ങളിലൂടെ നല്‍കുന്നത്. 2021 നവംബറിലും 2023 നവംബറിലുമാണ് മുമ്പ് പരസ്യം നല്‍കിയത്. രണ്ട് മാസത്തിന് ശേഷം മൂന്നാമതും പരസ്യം നല്‍കി. സഹകരണ വകുപ്പ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആര്‍ബിഐ നിഗമനം. കേരളത്തില്‍ ഒരുബാങ്ക് മാത്രമാണ് പേരില്‍ നിന്ന് ബാങ്ക് ഒഴിവാക്കിയത്.

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം അനാവശ്യമാണെന്നാണ് സഹകരണവകുപ്പ് മറുപടി നല്‍കിയത്. ഉപഭോക്താക്കള്‍ക്കിടയില്‍ ഭീതി വളര്‍ത്താനേ നിര്‍ദേശം കാരണമാകുവെന്നും സഹകരണ വകുപ്പ് റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാറിനും മറുപടി നല്‍കി. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളാണ് ബാങ്കുകള്‍ എന്ന് ചേര്‍ത്ത് പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ബിഐ പറയുന്നു. ഇത് തടയാന്‍ 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നു. തുടര്‍ന്നാണ് ആര്‍ബിഐ സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയത്.

Top