മുന്നാക്ക സംവരണം; സര്‍ക്കാര്‍ സാമ്പത്തിക പാക്കേജാക്കി മാറ്റിയെന്ന് സമസ്ത

കോഴിക്കോട്: മുന്നാക്ക സംവരണത്തെ സര്‍ക്കാര്‍ സാമ്പത്തിക പാക്കേജാക്കി മാറ്റിയെന്ന് മുസ്ലീം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. നിരന്തരമായ പോരാട്ടത്തിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

സവര്‍ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പേര് പറഞ്ഞ് അധികാരസ്ഥാനങ്ങള്‍ അന്യായമായും അനര്‍ഹമായും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ പിന്‍ബലത്തോടെ നടക്കുന്നതെന്നും സമസ്ത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ഉദ്യോഗ,വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്ക വിഭാഗങ്ങളെ ബോധപൂര്‍വ്വം അവഗണിക്കുന്ന മാറി മാറി വരുന്ന സര്‍ക്കാറുകളുടെ നിലപാടിനെതിരെ സമസ്ത ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. പല കാരണങ്ങളാല്‍ സാമൂഹ്യമായും അധികാര പങ്കാളിത്തത്തിലും അവസരം ലഭിക്കാതെ പോയവരെ മുമ്പിലെത്തിക്കുക എന്നതാണ് പിന്നാക്ക വിഭാഗ സംവരണത്തിന്റെ ലക്ഷ്യം. ഇന്നും ആ ലക്ഷ്യത്തിന്റെ നാലയലത്ത് പോലും കേരളമെത്തിയിട്ടില്ല. ഇതിനിടെയാണ് യാതൊരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കെന്ന പേരില്‍ 10% സംവരണം നടപ്പിലാക്കുന്നതെന്ന് സമസ്ത ചൂണ്ടിക്കാട്ടി.

കേവലം 20 ശതമാനമുള്ള മുന്നാക്കക്കാര്‍ക്ക് അര്‍ഹതപ്പെട്ടതിലധികം അന്യായമായി വാരിക്കോരി നല്‍കിയതിന്റെ കാരണമായി ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി അലോട്ട്‌മെന്റില്‍ എണ്ണായിരത്തോളം സീറ്റുകളില്‍ അപേക്ഷകരുണ്ടായില്ലെന്നത് ഇതിന് മികച്ച ഉദാഹരണമാണ്.

വിഷയത്തില്‍ മുഖ്യന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവരെ ഉടന്‍ കാണുമെന്നും സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും സമസ്ത പ്രതിനിധികള്‍ അറിയിച്ചു. സമരത്തിന്റെ ഭാഗമായി നവംബര്‍ രണ്ടിന് തിങ്കളാഴ്ച കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടക്കും. നവംബര്‍ ആറിന് വെള്ളിയാഴ്ച പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്യും.

Top