ഭിന്നശേഷി തസ്തിക സംവരണം; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി

ദില്ലി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി തസ്തിക സംവരണം വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പിലീൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്കുമാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവിരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. ഭിന്നശേഷി തസ്തിക പാലിക്കാതെ നിയമനം നടത്തിയ അധ്യാപകരെ പിരിച്ചുവിടരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. നിയമനങ്ങൾ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനും മാനേജ്മെന്റുകൾക്കും കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ഭിന്ന ശേഷി തസ്തിക പാലിക്കണമെന്നും എന്നാൽ നിലവിൽ നിയമനം കിട്ടിയവരെ പിരിച്ചുവിടരുത് എന്നുമാണ് സുപ്രീം കോടതി ഉത്തരവ്.

അതേസമയം ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത് തസ്തികളിൽ നിയമനം നടത്തണമെന്നും കോടതി വ്യക്തമാക്കി. സർക്കാരും മാനേജമെന്റും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി തുടർനടപടി സ്വീകരിക്കു. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി നീക്കിവച്ച തസ്തികകളിൽ 2018 നവംബർ 18 നും 2021 നവംബർ 8 നും ഇടയിൽ ഉണ്ടായ ഒഴിവിൽ നിയമനം നൽകിയവർക്ക് വിദ്യാഭ്യാസ ഓഫിസർ താൽക്കാലികമായി നിയമന അംഗീകാരം നൽകണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിയുള്ള ഉദ്യോഗാർഥി ചുമതലയേൽക്കുന്നതു വരെയാണു നിയമനം എന്ന നിർദ്ദേശമാണ് ഹൈക്കോടതി നൽകിയത്. സംവരണം പാലിക്കാതെ നിയമനം നടത്തിയയെന്ന ഭിന്നശേഷിക്കാരുടെ ഹർജിയിലായിരുന്നു ഉത്തരവ്.

നേരത്തെ എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക ഒഴിവുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാതെ 2018 നവംബർ 18 ന് ശേഷമുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ചില വ്യവസ്ഥകൾ ചേർത്താണ് ഡിവിഷൻ ബെഞ്ച് മാറ്റം വരുത്തിയത്. കേസിൽ ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവേ, കെ വി വിശ്വനാഥൻ, അഭിഭാഷകരായ ഹാരീസ് ബീരാൻ, റോയി ഏബ്രഹാം, പി എസ് സുധീർ എന്നിവർ ഹാജരായി. നിയമനം ലഭിച്ച അധ്യാപകരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Top