പരിവർത്തിത ക്രൈസ്തവ, മുസ്‍ലിം വിഭാഗങ്ങളുടെ സംവരണം; കമ്മീഷനെ നിയോഗിച്ച് കേന്ദ്രം

ഡല്‍ഹി: പരിവർത്തിത ക്രൈസ്തവ, മുസ്‍ലിം വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി സംവരണാനുകൂല്യങ്ങൾ നൽകുന്നത് പഠിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് കേന്ദ്രസർക്കാർ. സുപ്രീംകോടതി റിട്ട ചിഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മീഷനോട് രണ്ട് വർഷത്തിനകം റിപ്പോർട്ട് സമർപ്പിക്കാണ് നിർദേശം. ആനുകൂല്യം നൽകുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ കോടതി നൽകിയ സമയപരിധി അവസാനിക്കാൻ നാല് ദിവസം ബാക്കി നിൽക്കെയാണ് കേന്ദ്രനടപടി.

മതം മാറിയ പിന്നാക്ക വിഭാഗക്കാരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി തുല്യസംവരണാനുകൂല്യം നൽകണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികൾ സുപ്രീംകോടതിയിലുണ്ട്. ഹൈന്ദവ, സിഖ്, ബുദ്ധമത വിശ്വാസികളല്ലാത്തവരെ പട്ടികജാതിക്കാരായി കണക്കാക്കില്ലെന്നാണ് ഭരണഘടനാ വ്യവസ്ഥ. എന്നാൽ, ക്രൈസ്തവ, ഇസ്ലാം മതങ്ങൾ സ്വീകരിച്ചതിന്റെ പേരിൽ പട്ടികജാതി സംവരണാനുകൂല്യങ്ങൾ നിഷേധിക്കുന്നതാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഈ മാസം 11 മുമ്പ് വിഷയത്തിൽ നിലപാട് അറിയിക്കാന്നാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്.

സാമൂഹിക നീതി -ശാക്തീകരണ മന്ത്രാലയമാണ് പുതിയ കമീഷൻ രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയത്. റിട്ട.ഐഎഎസ്‌ ഉദ്യോഗസ്ഥൻ ഡോ.രവികുമാർ ജെയിൻ,യുജിസി പ്രൊഫസർ സുഷമ യാദവ്,എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ, മതം മാറ്റത്തിലൂടെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും വന്ന മാറ്റം. മതം മാറിയവരുടെ സൂമൂഹിക വിവേചന സ്ഥിതി തുടങ്ങിയവ കമ്മീഷൻ പഠന വിധേയമാക്കും. ക്രൈസ്തവ,ഇസ്‍ലാം മതങ്ങൾ സ്വീകരിച്ച പട്ടികജാതിക്കാർക്ക് സംവരണം നൽകുന്നതിന് ബി.ജെ.പി എതിരാണ്.

Top