സ്ത്രീകള്‍ക്ക് തൊഴിലില്‍ 33% സംവരണം; ‘സൊണാര്‍ ബംഗ്ലാ’ സൃഷ്ടിക്കുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും ബംഗാളിനെ ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ‘സൊണാര്‍ ബംഗ്ലാ’ സൃഷ്ടിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ബിജെപി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്‍ നടപ്പാക്കും. ഉംഫുന്‍ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. ജയ് ശ്രീരാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളും പ്രസംഗത്തിനിടയില്‍ അദ്ദേഹം ഉയര്‍ത്തി.

‘ഇത് ബംഗാളിനെ ‘സൊണാര്‍ ബംഗ്ലാ’ ആക്കാനുളള ബിജെപിയുടെ പോരാട്ടമാണ്. മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെ നീക്കം ചെയ്ത് ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്നുളളതല്ല ഞങ്ങളുടെ ലക്ഷ്യം. പശ്ചിമബംഗാളിന്റെ സാഹചര്യങ്ങളില്‍, സംസ്ഥാനത്തെ ദരിദ്രരുടെ അവസ്ഥയില്‍, സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റം കൊണ്ടുവരിക എന്നുളളതാണ് ഞങ്ങളുടെ ലക്ഷ്യം’, അമിത് ഷാ പറഞ്ഞു.

 

Top