ന്യൂഡല്‍ഹി : സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്ല് രാജ്യസഭയിലും പാസാക്കാനാണ് സാധ്യത.
കോണ്‍ഗ്രസ്സും സി.പി.എമ്മും അടക്കം 323 അംഗങ്ങൾ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. മുസ്‍ലിം ലീഗിന്‍റെ രണ്ട് എം.പിമാരും അസദുദ്ദീന്‍ ഉവൈസിയും മാത്രമാണ് എതിര്‍ത്തത്.
വേണ്ടത്ര ചര്‍ച്ചയില്ലാതെ ബില്‍ തയ്യാറാക്കിയതും തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അവതരിപ്പിച്ചതും അടക്കം വിവിധ കാര്യങ്ങളില്‍ ബില്ലിനോട് കോണ്‍ഗ്രസ്സും സി.പി.എമ്മും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ചര്‍ച്ചയില്‍ വിയോജിച്ചു. പക്ഷേ വോട്ടെടുപ്പില്‍ അനുകൂലിച്ചു.
ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസിയും എതിര്‍ത്തു. ചില ഭേദഗതികളില്‍ മാത്രം ആര്‍.ജെ.ഡിയുടെ രണ്ട് എം.പിമാരും എതിര്‍ത്ത് വോട്ട് ചെയ്തു. അണ്ണാ ഡിഎംകെയും ബദ്റുദ്ദീന്‍ അജ്മലിന്‍റെ എ.ഐ.യു.ഡി.എഫ് പാര്‍ട്ടിയും വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.