നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി മരണം പ്രവചിക്കാന്‍ കഴിയുന്ന ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍

കോപ്പൻഹേഗൻ : മനുഷ്യരുടെ മരണം എന്നാണെന്ന് പ്രവചിക്കാനാവുമോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി മരണം പ്രവചിക്കാന്‍ കഴിയുന്ന ടൂള്‍ വികസിപ്പിച്ചിരിക്കുകയാണ് ഡെന്മാര്‍ക്ക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. ‘ലൈഫ്2 വെക്’ (life2vec) എന്നാണ് ഈ അല്‍ഗൊരിതത്തിന് നല്‍കിയിരിക്കുന്ന പേര്. വ്യക്തികളുടെ ജീവിതകാലപരിധി 78 ശതമാനം കൃത്യതയോടെ പ്രവചിക്കാന്‍ ഇതിനാകുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

പ്രൊഫസറായ സുന്‍ലേമാന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്ത ഈ എഐ ടൂള്‍ വ്യക്തികളുടെ ആരോഗ്യം, മാനസികാരോഗ്യം, ലിംഗഭേദം, വിദ്യാഭ്യാസം, ജോലി, വരുമാനം, പണമിടപാടുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് ജീവിതകാലം പ്രവചിക്കുന്നത്. ചാറ്റ് ജിപിടിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മോഡലുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ വിവര വിശകലന ജോലികള്‍ നടക്കുന്നത്. ആളുകളുടെ ജീവിതകാലത്തുണ്ടാകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെ ഒരു ശ്രേണിയാക്കി മാറ്റിയാണ് നിര്‍മിതബുദ്ധിയെ പരിശീലിപ്പിക്കുക.

2008 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ആറ് കോടിയാളുകളില്‍ നടത്തിയ പഠനത്തില്‍ 2016 ജനുവരി ഒന്നിന് അപ്പുറത്തേക്കുള്ള വിവരങ്ങള്‍ ശ്രദ്ധേയമായ കൃത്യതയോടെ പ്രവചിക്കാന്‍ ലൈഫ് 2 വെക്കിന് സാധിച്ചു. പഠനവിധേയമായ പലരുടെയും മരണം പ്രവചിച്ചുവെങ്കിലും അക്കാര്യം അതാത് ആളുകളെ അറിയിച്ചിട്ടില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

മരണം പ്രവചിക്കുക എന്നതിലുപരി മറ്റെന്തെല്ലാം രീതിയില്‍ ഈ ടൂള്‍ പ്രയോജനപ്പെടുത്താനാവും എന്ന് വ്യക്തമല്ല. ആളുകളുടെ ദീര്‍ഘായുസ്സിന് വേണ്ടി ഈ ടൂള്‍ പ്രയോജനപ്പെടുത്താനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. ലൈഫ് 2 വെക് ഇപ്പോള്‍ ജനങ്ങള്‍ക്കോ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ ലഭ്യമാക്കിയിട്ടില്ല.

Top