ആഗോള താപനവും, മലിനീകരണവും; ഗ്രേറ്റ് ബാരിയര്‍ റീഫ് നാശത്തിന്റെ വക്കില്‍

greatbarrier_reef

ക്വീന്‍സ് ലാന്‍ഡ്: പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതും ലോകത്തിലെ തന്നെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയുമായ ഗ്രേറ്റ് ബാരിയര്‍ റീഫ് നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിന്റെ തീരത്ത് വ്യാപിച്ചു കിടക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫ് എന്നന്നേക്കുമായി ഇല്ലാതാകുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജയിംസ് കുക്ക് സര്‍വകലാശാലയിലെ എആര്‍സി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കോറല്‍ റീഫ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 1500-ലേറെ മത്സ്യങ്ങളും ചെറുജീവികളും ഉള്‍പ്പെടെ വന്‍ ജൈവസമ്പത്താണ് ഇവിടെ ഉള്ളത്. കടലിന്റെ അടിയില്‍ 1400 മൈല്‍ നീളത്തില്‍ പല നിറങ്ങളിലാണ് ഈ പവിഴപ്പുറ്റുകള്‍ വ്യാപിച്ചുകിടക്കുന്നത്.
coral3
ആഗോളതാപനവും, ഫാക്ടറികളില്‍ നിന്നും മറ്റും തീരങ്ങളിലേക്ക് ഒഴുക്കി വിടുന്ന മാലിന്യവുമാണ് പവിഴപ്പുറ്റുകളുടെ നാശത്തിന് പ്രധാനകാരണം. ആഗോള താപനം മൂലം സമുദ്രജലം ചൂടു പിടിക്കുകയും, ഇതോടെ പവിഴപുറ്റുകള്‍ നശിക്കാന്‍ കാരണമാകുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. നിലവില്‍ 30 ശതമാനത്തോളം പവിഴപുറ്റുകള്‍ നശിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.

2016-ലും 2017 ലുമായി നടന്ന ബ്ലീച്ചിങ്ങിലൂടെ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ മൂന്നില്‍ രണ്ടു ഭാഗവും ‘ബ്ലീച്ചിങ്ങി’ന് വിധേയമായിക്കഴിഞ്ഞെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇതില്‍ തെക്കന്‍ മേഖലമാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും രക്ഷപ്പെട്ടു നില്‍ക്കുന്നത്. 1998 മുതലാണ് ബ്ലീച്ചിങ്ങ് കണ്ടു തുടങ്ങിയത്. തുടര്‍ന്ന് 2000, 2016,2017 തുടങ്ങിയ കാലഘട്ടത്തിലും തീരം ബ്ലീച്ചിങ്ങിന് വിധേയമായിരുന്നു.

coral9
പവിഴപ്പുറ്റുകള്‍ക്കുള്ളില്‍ സഹകരണവര്‍ത്തിത്തോടെ ‘സുസൈയ്ന്‍ തെലായ്’ എന്ന ചില ആല്‍ഗകള്‍ പറ്റിപിടിച്ചു ജീവിക്കുന്നുണ്ട്. ഇവയാണ് പവിഴപ്പുറ്റുകള്‍ക്ക് പല നിറങ്ങള്‍ നല്‍കുന്നത്. പവിഴപ്പുറ്റുകളിലെ മാലിന്യം നീക്കുന്നതും ഈ ആല്‍ഗകളാണ്.

എന്നാല്‍ മലിനീകരണവും, ജലത്തിന്റെ താപവും വര്‍ധിക്കുമ്പോള്‍ ആല്‍ഗകള്‍ പവിഴപ്പുറ്റു ഉപേക്ഷിച്ച് പോകുന്നു. ഇതോടെ പവിഴപ്പുറ്റുകള്‍ നിറമില്ലാതായി തീരുന്നു. ഇതിനെയാണ് “ബ്ലീച്ചിങ്ങ്” എന്നു പറയുന്നത്. ആഗോള താപനം ഇപ്പോള്‍ രേഖപ്പെടുത്തിയത് 2 ഡിഗ്രിയാണ്. ഇത്രയും ചൂടില്‍ പവിഴപ്പുറ്റുകള്‍ക്ക് നിലനില്‍ക്കാനാവില്ല.

coral0

മത്സ്യബന്ധനവും സംരക്ഷണപ്രവര്‍ത്തനങ്ങളും ടൂറിസവുമെല്ലാമായി കോടിക്കണക്കിനു പേര്‍ ഗ്രേറ്റ് ബാരിയര്‍ റീഫിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ടൂറിസം വരുമാനത്തിലൂടെ മാത്രം ഓസ്‌ട്രേലിയയ്ക്ക് പ്രതിവര്‍ഷം 600 കോടി ഡോളര്‍ വരെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്ന് ലഭിക്കുന്നുണ്ട്.

co09

ഇന്നത്തെ രൂപത്തില്‍ ഈ പവിഴപ്പുറ്റുകള്‍ രൂപപ്പെടാന്‍ 8000 വര്‍ഷമെങ്കിലും എടുത്തിട്ടുണ്ട്. പവിഴപുറ്റിന്റെ വളര്‍ച്ച നിരക്ക് പ്രതിവര്‍ഷം ഒരിഞ്ചു മാത്രമാണ്. നിര്‍ജീവമായ പവിഴപ്പുറ്റുകളിന്മേലാണ് പുതിയവ വന്നിരിക്കുന്നത്. നിര്‍ജീവമാക്കപ്പെട്ട പവിഴപ്പുറ്റുകള്‍ക്കാണെങ്കില്‍ രണ്ടുകോടി വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകും. എന്നാല്‍ എത്രയോ കാലം കൊണ്ട് ജീവികള്‍ സൃഷ്ടിച്ചെടുത്ത ആവാസവ്യവസ്ഥയെ തച്ചുതകര്‍ക്കാന്‍ മനുഷ്യനു വേണ്ടി വന്നത് വളരെക്കുറച്ച് വര്‍ഷങ്ങള്‍ മാത്രമാണ്.

Top