താലിബാനില്‍ നിന്ന് രക്ഷപ്പെടുത്തി; നരേന്ദ്ര മോദിക്കും വ്യോമസേനയ്ക്കും നന്ദി അറിയിച്ച് അഫ്ഗാന്‍ എംപി

ദില്ലി: താലിബാനില്‍ നിന്ന് ന്യൂനപക്ഷമായ സിഖുക്കാരെയും തന്നെയും രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ വ്യോമസേനയ്ക്കും നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍ എംപി നരേന്ദര്‍ സിംഗ് ഖല്‍സ. ഇന്നലെ രാത്രിയാണ് നരേന്ദര്‍ അടക്കമുള്ളവരെ വ്യോമസേന രക്ഷിച്ചത്. 2018ല്‍ ജലാലബാദില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളാണ് നരേന്ദറിന്റെ പിതാവ് അവതാര്‍ സിംഗ്.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം പിടിച്ചതോടെ ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് അറിയാതെ അകപ്പെട്ട എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് എല്ലാവരെയും തിരിച്ചെത്തിച്ചത്. 168 പേരുമായാണ് വ്യോമസേനാ വിമാനം ഗാസിയാബാദിലെ ഹിന്റണ്‍ ബേസില്‍ ലാന്റ് ചെയ്തത്.

അഫ്ഗാന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് മാത്രം 390 പേരെയാണ് ദില്ലിയിലേക്ക് എത്തിച്ചത്. വ്യോമസേനയുടെ വിമാനത്തില്‍ തിരിച്ചെത്തിച്ച 168 പേരെ ഇന്നലെ താലിബാന്‍ തടഞ്ഞുവെച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് താലിബാന്‍ ഇവരെ വിട്ടയച്ചത്. മലയാളികള്‍ക്കൊപ്പം ദില്ലിയിലെത്തിയ സംഘത്തില്‍ എംപിമാര്‍ അടക്കമുള്ള അഫ്ഗാന്‍ പൗരന്‍മാരുമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 222 പേര്‍ ഇന്ത്യയില്‍ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു.

താജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനങ്ങള്‍ എത്തിയത്. ഇന്ത്യക്കാര്‍ക്കൊപ്പം രണ്ട് നേപ്പാള്‍ പൗരന്‍മാരെയും തിരിച്ചെത്തിച്ചിരുന്നു. അമേരിക്കന്‍ വിമാനങ്ങളില്‍ ദോഹയില്‍ എത്തിയ 135 പേരെയാണ് ഇവിടെ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ദില്ലിയിലേക്ക് എത്തിച്ചത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Top