കൊക്കയാറിലും കൂട്ടിക്കലിലും രക്ഷാപ്രവര്‍ത്തനം തുടരും; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും

തിരുവനന്തപുരം: ശക്തമായ മഴയില്‍ ശനിയാഴ്ച്ച ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ രക്ഷാപ്രവര്‍ത്തനം തുടരും. രണ്ടിടങ്ങളിലുമായി ഇനിയും 15 പേരെയാണ് കണ്ടെത്താനുള്ളത്. കൂട്ടിക്കലിലെ കാവാലിയിലാണ് ഇന്ന് തെരച്ചില്‍ നടത്താനുള്ളത്. നാല്‍പ്പതംഗ സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. ഇവിടെ നിന്നും ഇനി 7 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.

കൂട്ടിക്കല്‍ മേഖലയില്‍ വന്‍ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കൊക്കയാറില്‍ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചില്‍ തുടങ്ങുമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു. ഫയര്‍ ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, റവന്യു, പൊലീസ് സംഘങ്ങള്‍ ഉണ്ടാകും. കൊക്കയാറില്‍ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും എത്തും.

അടുത്ത മൂന്നു മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം, എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top