രക്ഷാദൗത്യം അവസാനഘട്ടത്തില്‍; ബാബു ഉടന്‍ പുറത്തെത്തും

പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബു ഉടൻ പുറത്തെത്തും. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടർമാർ സജ്ജരാകണമെന്ന് കരസേന നിർദ്ദേശം നൽകി. ആംബുലൻസും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്. ഫോറസ്റ്റ് ഗെയ്ഡുകൾ അടങ്ങുന്ന ഒരു സംഘം കൂടി ഇപ്പോൾ പുറപ്പെട്ടിട്ടുണ്ട്.

രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വെളിച്ചം ഇല്ലാതിരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ വെളിച്ചം വീണിട്ടുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങൾ അല്പം കൂടി കാര്യക്ഷമമായി നടക്കുകയാണ്. 43 മണിക്കൂറായി ബാബു ഭക്ഷണവും വെള്ളവും കഴിച്ചിട്ടില്ല.

ഒൻപത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മലയാളിയായ കേണൽ ഹേമന്ദ് രാജാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ബാബുവുമായി കരസേനാ ദൗത്യസംഘം സംസാരിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്. സംഘം യുവാവുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടു. ദൗത്യ സംഘം തന്നെയാണ് ബാബുവുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ചത്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിലയിരുത്തൽ.

കരസേനാ സംഘത്തിന്റെ സാന്നിധ്യമറിഞ്ഞ ബാബു താനിവിടെ ഉണ്ടെന്ന അർത്ഥത്തിൽ കൂവി. നിന്റെ എനർജി കളയണ്ട, അവിടെ തന്നെ സുരക്ഷിതമായി ഇരിക്ക് എന്ന് രക്ഷാപ്രവർത്തകർ മറുപടി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബാബുവിന് ഉടൻ തന്നെ ഭക്ഷണവും വെള്ളവും നൽകാൻ കഴിയുമെന്ന് സംഘം വ്യക്തമാക്കി. മലയാളി കൂടിയായ ലഫ്. കേണൽ ഹേമന്ദ് രാജ് ആണ് 9 അംഗ രക്ഷാദൗത്യ സംഘത്തിന് നേതൃത്വം നൽകുന്നത്.

Top