രക്ഷാദൗത്യം തുടരുന്നു; 3 വിമാനങ്ങളിലായി ഇന്ത്യ ഇന്ന് തിരിച്ചെത്തിച്ചത് 400 പേരെ

ന്യൂഡല്‍ഹി: മൂന്ന് വിമാനങ്ങളിലായി പൗരന്‍മാര്‍ ഉള്‍പ്പെടെ 400 പേരെ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തിച്ച് ഇന്ത്യ. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനെതുടര്‍ന്നാണ് പൗരന്‍മാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചത്.

107 ഇന്ത്യക്കാരും 23 അഫ്ഗാനികളും ഉള്‍പ്പെടുന്ന സംഘവുമായി വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളില്‍ നിന്ന് ഹിന്‍ഡോണ്‍ എയര്‍ ബെയ്‌സില്‍ ഞായറാഴ്ച എത്തിയത്. 87 ഇന്ത്യക്കാരും രണ്ട് നേപ്പാളികളും ഉള്‍പ്പെടുന്ന മറ്റൊരു സംഘം താജികിസ്താനില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലുമെത്തി. കഴിഞ്ഞ ദിവസമാണ് ഇവരെ കാബൂളില്‍ നിന്ന് താജികിസ്ഥാനിൽ എത്തിച്ചത്.

കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 135 ഇന്ത്യക്കാരുള്‍പ്പെടുന്ന മറ്റൊരു സംഘത്തേയും ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിച്ചു. പൗരന്‍മാരെ തിരിച്ചെത്തിക്കുന്ന ദൗത്യം യു.എസ്, ഖത്തര്‍, താജികിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്തം ബാഗി ട്വീറ്റ് ചെയ്തു.

താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 200 പേരെ കഴിഞ്ഞ തിങ്കളാഴ്ച വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. 150 പേരടങ്ങുന്ന മറ്റൊരു വിമാനം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു.

ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് അഫ്ഗാനില്‍ കുടുങ്ങിയ പൗരന്‍മാരെ നാട്ടിലെത്തിക്കുന്നതിനാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. അഫ്ഗാനില്‍ തങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യപടിയായി ചെയ്യുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സഹകരിച്ചാണ് പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന ദൗത്യം ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്നത്.

 

Top