രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും

ഡൽഹി: ഇന്ന് ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്‌ളിക് ദിനം. രാജ്യത്തിന് കരുത്തുറ്റ ഭരണഘടനയും സുസജ്ജമായ സ്വയംഭരണ സംവിധാനവും നിലവില്‍ വന്ന ദിവസം. പൂര്‍ണ സ്വരാജ് സാധ്യമായ ദിവസത്തിന്റെ ആഘോഷങ്ങള്‍ക്കാണ് രാജ്യം ഇന്ന് ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ വര്‍ണാഭമായ ചടങ്ങുകള്‍ തയാറായിക്കഴിഞ്ഞു. രാജ്യ തലസ്ഥാനത്ത് കര്‍ശന സുരക്ഷാ പരിശോധനകളും ഇന്ന് നടക്കും.

രാഷ്ട്ര നിര്‍മാണത്തിന് ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഈവര്‍ഷത്തെ റിപ്പബ്ലിക് ദിന സന്ദേശം. ഇന്ത്യ ഐക്യത്തിന്റെ ഉത്തമ മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം അതിവേഗം വളരുകയാണെന്നും ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രൗഢപരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യആകര്‍ഷണം. രാഷ്ട്രപതി രാവിലെ പതാക ഉയര്‍ത്തും. പിന്നാലെ എല്ലാവരും ഒരുമനസോടെ ജനഗണമന ചൊല്ലും. അതിന് ശേഷമാണ് സായുധ ആര്‍മി റെജിമെന്റിന്റെ 21 ഗണ്‍ സല്യൂട്ട് നടക്കുക. നാവികസേനയും വ്യോമസേനയും കരുത്തുകാട്ടും.

Top