റിപ്പബ്ലിക് ദിനം; സ്ത്രീ ശക്തി വിളിച്ചോതി ‘ബേപ്പൂർ റാണി’യായി കേരളത്തിന്റെ ടാബ്ലോ

ഡൽഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ വൈവിധ്യമാർന്ന പാരമ്പര്യമാകും ടാബ്ലോകളിൽ രാജ്യം പ്രതിഫലിപ്പിക്കുക. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്ന കേന്ദ്ര പ്രമേയമാക്കി ഉരുവിന്റെ മാത്യകയിൽ ബേപ്പൂർ റാണി എന്ന പേരിലാണ് കേരളത്തിന്റെ ടാബ്ലോ.

ദേവഘട്ടിലെ ഐതിഹാസികമായ ബാബധാം ക്ഷേത്രമാതൃകയ്ക്ക് മുന്നിൽ ബിർസ മുണ്ടയുടെ പ്രതിമയാണ് ഝാർഖണ്ഡ് അവതരിപ്പിക്കുക. ‘പൈക’ എന്ന പരമ്പരാഗത നൃത്തവും ആദിവാസി കലാരൂപമായ സൊഹ്റായിയും അകമ്പടിയാകും. ഭഗവാൻ കൃഷ്ണന്റെ ഗീതാദർശനവും വിശ്വരൂപവുമാണ് അന്താരാഷ്ട്ര ഗീതാ മഹോത്സവം വിഷയമാക്കിയ ഹരിയാനയുടെ ടാബ്ലോ. ശക്തിപീഠങ്ങളും ശ്രീശക്തിയും എന്ന ആശയത്തോടെയാണ് മഹാരാഷ്ട്ര സർക്കാർ ചിത്രരഥം അവതരിപ്പിക്കുക. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രം, തുൾജാഭവാനിയിലെ ശ്രീ ക്ഷ്രേത, മഹൂരിലെ രേണുകാദേവി, വാണിയിലെ സപ്തശൃംഗി ദേവിക്ഷേത്രം എന്നിവയാണ് രഥത്തിലുണ്ടാവുക.

സ്ത്രീ ശാക്തീകരണത്തിന്റെ അടയാളമായി യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കൊൽക്കത്തയിലെ ദുർഗാ പൂജ ബംഗാളിന്റെ ടാബ്ലോയാകും. മുഗളാധിപത്യത്തിനെതിരെ പോരാടിയ അഹോം പടനായകൻ ലചിത് ബർഫുക്കനും കാമാഖ്യ ക്ഷേത്രവുമാണ് ആസാമിന്റെ പെരുമ ഉയർത്തിപ്പിടിക്കുന്നത്. മാനസ്ഖണ്ഡ് എന്ന ആശയവുമായി ജഗദേശ്വരക്ഷേത്രവും ദേവദാരുമരങ്ങളും പക്ഷിമൃഗാദികളുമൊത്തിചേരുന്ന മനോഹര പ്രകൃതിദൃശ്യമാണ് ഉത്തരാഖണ്ഡിന്റെ ടാബ്ലോ.

Top