സഹകരണ സംഘങ്ങളിൽ കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന ഇടങ്ങളിൽ എന്ന് റിപ്പോർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലെന്ന് അന്വേഷണ റിപ്പോർട്ട്. ക്രമക്കേട് ഉണ്ടായ 272 സഹകരണ സംഘങ്ങളിൽ 202ന്റെയും ഭരണം യുഡിഎഫ് സമിതിക്കെന്നാണ് സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളിലാണ് തട്ടിപ്പുകള്‍ കൂടുതലും നടന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് 16255 സഹകരണ സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 272 സഹകരണ സംഘങ്ങളിലാണ് സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തിൽ പല തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തയിൽ 202 സഹകരണ സംഘങ്ങളിലും യുഡിഎഫ് ഭരണ സമിതിയാണ്. എൽഡിഎഫ് നേതൃത്വം നൽകുന്ന 63 സംഘങ്ങളിലും പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഏഴ് സംഘങ്ങളിലും ക്രമക്കേടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 29 സഹകരണ സംഘങ്ങളിലാണ് ക്രമക്കേട് നടന്നത്. യുഡിഎഫ് ഭരിക്കുന്ന 25 ഉം, എൽഡിഎഫ് ഭരിക്കുന്ന ഒന്നും, ബിജെപിയുടെ ഒരു സംഘവും സഹകരണ സംഘളാണ് ജില്ലയിലുള്ളത്.

എൽഡിഎഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ കൂടുതൽ തട്ടിപ്പ് നടന്നിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. 25 സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. യുഡിഎഫിന്റെ 9 സംഘങ്ങളിലും തട്ടിപ്പ് കണ്ടെത്തി. സഹകരണ രജിസ്ട്രാറുടെ പതിവ് ഓഡിറ്റ് റിപ്പോർട്ടാണ് പുറത്തുവന്നത്. കരുവന്നൂരിൽ പ്രതിക്കൂട്ടിലായ എൽഡിഎഫ് ഈ റിപ്പോർട്ട് പ്രതിരോധത്തിനും ഉപയോഗിക്കുമെന്നുറപ്പാണ്.

Top