ലിബിയൻ തീരത്തോട് ചേർന്ന് ബോട്ട് മുങ്ങി 60 അഭയാർഥികൾ മരിച്ചതായി റിപ്പോർട്ട്

ട്രിപ്പോളി : ലിബിയൻ തീരത്തോട് ചേർന്ന് ബോട്ട് തകർന്ന് 60 അഭയാർഥികൾ മരിച്ചതായി റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) ആണ് ഇക്കാര്യം പുറത്തുവിട്ടത്. സുവാരയിൽ നിന്നും 86 പേരടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചത്. തിരമാലയിൽ ബോട്ട് തകരുകയായിരുന്നു. കുട്ടികളുൾപ്പെടെ 60 പേരെ കാണാതായി. രക്ഷപ്പെട്ട ഇരുപത്തിയഞ്ചോളം പേരെ ലിബിയയിലെ തടവുകേന്ദ്രത്തിലേക്ക് മാറ്റി.

മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് കടക്കുന്നത് പ്രധാനമായും ലിബിയയിൽ നിന്നാണ്. ഈ വർഷം യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിെട 2,200 പേരെങ്കിലും മുങ്ങിമരിച്ചതയാണ് ഐഒഎം റിപ്പോർട്ട്. ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ഗാംബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചതിൽ ഏറെയും.

ജൂണിലുണ്ടായി അപകടത്തിൽ 78 പേർ മുങ്ങിമരിച്ചു. മെഡിറ്ററേനിയൻ കടൽ വഴി ബോട്ടിൽ യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നത് വർധിക്കുകയാണ്. ഈ വർഷം ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിൽ നിന്നായി 153,000 പേർ ഇറ്റലിയിലെത്തിയതായാണ് കണക്ക്. ശനിയാഴ്ച യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, അൽബേനിയ പ്രധാനമന്ത്രി എഡി റാമ എന്നിവർ അനധികൃത കുടിയേറ്റം തടയുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി.

Top