മണിപ്പൂരിൽ ഇതുവരെ 54 പേർ മരിച്ചെന്ന് റിപ്പോർട്ട്; സംഘർഷ മേഖലകളിൽ സൈന്യത്തിന്റെ കാവൽ തുടരും

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹർലാല്‍ നെഹ്റു മെഡിക്കല്‍ സയൻസ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചുരാചന്ദ്പ്പൂരില്‍ നാലുപേർ മരിച്ചത് സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലെന്നും റിപ്പോര്‍ട്ട്. ഒഴിപ്പിക്കലിനിടെ അക്രമം നടത്തിയവരാണ് മരിച്ചത്. സംഘർഷ മേഖലകളില്‍ സൈന്യത്തിന്റെ കാവല്‍ തുടരുകയാണ്.

ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘർഷം കനക്കുകയാണ്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്‌തി വിഭാഗം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായണ് മെയ്തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്ക് താമസിക്കാൻ അനുവാദമില്ല. ആദിവാസി ഇതര വിഭാഗമായ മെയ്തേയി വിഭാഗത്തിന് പട്ടിക വർഗ പദവി നല്‍കുന്നതിനിതിരെയാണ് സംസ്ഥാനത്തെ ആദിവാസി വിഭാഗം പ്രക്ഷോഭം നടത്തുന്നത്.

പതിമൂവായിരം പേരെയാണ് സൈന്യം മണിപ്പൂരിലെ കലാപ മേഖലകളില്‍ നിന്ന് ഇതുവരെ ഒഴിപ്പിച്ചത്. ഇവരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. സംഘർഷം വ്യാപിച്ചതോടെ അതിർത്തി മേഖലകളിലുള്ള ആയിരത്തലധികം പേര്‍ അസമിലേക്ക് പലായനം ചെയ്തു. ചുരാചന്ദ്പ്പൂരില്‍ സൈന്യം ഒഴിപ്പിക്കല്‍ നടത്തുമ്പോള്‍ സംഘർഷമുണ്ടായതിന് പിന്നാലെ നാല് പേർ വെടിയേറ്റ് മരിച്ചു.

ഇംഫാലില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ലെറ്റ്മിന്‍താങ് ഹകോപിനെ വീട്ടില്‍ നിന്ന് വലിച്ച് പുറത്തിറക്കിയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. സംഭവത്തെ ഐആർഎസ് അസോസിയേഷൻ ശക്തമായി അപലപിച്ചു. മണിപ്പൂരില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ കേന്ദ്രസർവകലാശാലയിലെ 9 പേരെ കൊല്‍ക്കത്ത വഴിയാണ് നാട്ടിലെത്തിക്കുക. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ സർവകലാശാല അധികൃതരുമായി ബന്ധപ്പെട്ടു.

Top