വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ബൈജൂസിൽ 1000 ജീവനക്കാരെ കൂടി പിരിച്ചുവിട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയായ ബൈജൂസ് 1000 ജീവനക്കാരെ കൂടി പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ. ‌ കടക്കെണിയിലായ കമ്പനി, പ്രതിസന്ധിയെത്തുടർന്ന് ചെലവു ചുരുക്കുന്നതിനായാണ് പിരിച്ചുവിടൽ. മെന്ററിങ്, ലോജിസ്റ്റിക്സ്, ട്രെയ്നിങ്, സെയിൽസ്, പോസ്റ്റ് സെയിൽസ്, ഫിനാൻസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നെല്ലാം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. സ്വയം രാജിവയ്ക്കണമെന്നാണ് കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ കമ്പനി ഇ–മെയിലുകൾ ഡീആക്ടിവേറ്റ് ചെയ്തു. ഐഡി കാർഡ് തിരിച്ചേൽപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലെ ശമ്പളം പിരിച്ചുവിടുന്ന ജീവനക്കാർക്കു നൽകുമെന്നാണു സൂചന.

അടുത്തിടെ യുഎസിൽ നിന്നുള്ള വായ്പാദാതാക്കളുമായി തർക്കമുണ്ടായതിനെ തുടർന്ന് നിയമക്കുരുക്കിലായ കമ്പനിക്ക് ഏകദേശം 100 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കേണ്ടതുണ്ട്. നിലവിൽ 50,000ത്തോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

2022 ഒക്ടോബറിലാണ് കമ്പനി ലാഭത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 5 ശതമാനം ജീവനക്കാരെ ഒഴിവാക്കുമെന്ന് ബൈജൂസ് പ്രഖ്യാപിച്ചത്. തുടർന്നുള്ള ആറു മാസങ്ങളിലായി 2500 ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം. 2023 മാർച്ചോടെ ലാഭത്തിലേക്കെത്തുകയായിരുന്നു ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ ബൈജൂസിന്റെ മൂല്യം ഒരുസമയത്ത് ഏകദേശം 22,000 കോടി ഡോളറിലേക്കെത്തിയിരുന്നു. 2011ൽ ആരംഭിച്ച കമ്പനിയിൽ ആഗോളതലത്തിൽ നിക്ഷേപം വന്നുതുടങ്ങിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പും കമ്പനി നേടി. വായ്പ തിരിച്ചടയ്ക്കാനായി കടുത്ത ചെലവുചുരുക്കലിലേക്ക് കടന്നിരിക്കുകയാണ് യൂണികോൺ കമ്പനിയായ ബൈജൂസ്.

Top