അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സൂചന. അധികൃതരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ മരണം നടന്ന സ്ഥലത്തെ കുറിച്ചോ തിയതിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഹംസയുടെ മരണത്തെ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഹംസയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്തുലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന ഫെബ്രുവരിയില്‍ അമേരിക്കയുടെ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചിരുന്നു.

2018ലാണ് ഹംസയുടെ അവസാന പൊതുപ്രസ്താവന പുറത്തുവന്നത്. അല്‍ ഖ്വയ്ദയുടെ മാധ്യമവിഭാഗമാണ് ഇത് പുറത്തുവിട്ടത്. ഹംസ ജനിച്ചത് 1989ലാണെന്നാണ് സൂചന. ഒസാമയുടെ ഇരുപതുമക്കളില്‍ പതിനഞ്ചാമനായാരുന്നു ഹംസ. പിതാവിനൊപ്പം അല്‍ ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളില്‍ ഹംസയും പ്രത്യക്ഷപ്പെട്ടിരുന്നു.

2011ലായിരുന്നു ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നത്. പാക്കിസ്ഥാനിലെ അബൊട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ അമേരിക്കന്‍ സൈന്യം പിടികൂടി വധിക്കുകയായിരുന്നു.

Top