കോൺഗ്രസ് വിട്ട ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഢി ബിജെപിയിലേക്കെന്ന് സൂചന. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്തെത്തി കിരണ്‍ കുമാര്‍ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് കിരണ്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒരുവരിയില്‍ രാജിക്കത്ത് അയച്ചാണ് കിരണ്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത്.

2010 മുതല്‍ 2014 വരെ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു കിരണ്‍ കുമാര്‍. സംസ്ഥാന വിഭജനത്തിന് പിന്നാലെ 2014ല്‍ മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജി വച്ചിരുന്നു. സംസ്ഥാനം വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി. 2014ല്‍ തന്നെ ജയ് സമൈക്യന്ദ്ര പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വന്‍പരാജയമായിരുന്നു പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. തുടര്‍ന്ന് 2018 ജൂലൈയില്‍ പാര്‍ട്ടി പിരിച്ചുവിട്ട് വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Top