പീഡനക്കേസില്‍ വിചാരണ നേരിടുന്നതിനിടെ വീണ്ടും പീഡനം; 64കാരനായ സന്യാസിക്കെതിരെ പരാതി

വിശാഖപട്ടണം: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്ന സന്യാസിക്കെതിരെ വീണ്ടും പീഡന പരാതി. സ്വാമി പൂര്‍ണാനന്ദയ്‌ക്കെതിരെയാണ് പെണ്‍കുട്ടി ആന്ധ്രാപ്രദേശിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ‘ദിശ’യില്‍ പരാത നല്‍കിയത്. വിശാഖപട്ടണത്തെ ഒരു ആശ്രമത്തില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പൂര്‍ണാനന്ദയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2016 മുതല്‍ ആശ്രമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ ജൂണ്‍ 13 ന് കാണാതായിരുന്നു.

സ്വാമി പൂര്‍ണാനന്ദ ആശ്രമത്തില്‍ വച്ച് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വിവേകാനന്ദന്‍ പറഞ്ഞതായി എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പെണ്‍കുട്ടി ദിശയില്‍ മൊഴി നല്‍കിയത്. ആശ്രമത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2012ല്‍ ഇതേ സന്ന്യാസിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. ഈ കേസില്‍ വിചാരണ നടക്കുകയാണ്. സന്ന്യാസിക്കെതിരെ ബലാത്സംഗക്കേസില്‍ വിചാരണ നടക്കുമ്പോള്‍ എങ്ങനെയാണ് ആശ്രമത്തില്‍ പെണ്‍ കുട്ടികള്‍ ഉണ്ടായതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആശ്രമത്തില്‍ കുട്ടികളെ താമസിപ്പിക്കാന്‍ ലൈസന്‍സ് ഉണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പന്ത്രണ്ട് കുട്ടികളാണ് പൂര്‍ണാനന്ദയുടെ ആശ്രമത്തില്‍ താമസിച്ച് വന്നിരുന്നത്. ഇവരില്‍ നാലുപേര്‍ പെണ്‍കുട്ടികളാണ്.

64 വയസ്സുള്ള അവിവാഹിതനായ സ്വാമി പൂര്‍ണാനന്ദ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ്. രണ്ട് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും, ബി.എഡ്, നിയമ ബിരുദങ്ങളും ഉള്ളയാളാണ് പൂര്‍ണാനന്ദയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ നേരത്തെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പൂര്‍ണാനന്ദക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭൂമി തര്‍ക്കങ്ങളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പൂര്‍ണാനന്ദയുടെ ആശ്രമം നിലനില്‍ക്കുന്ന 9.5 ഏക്കര്‍ ഭൂമിയും തര്‍ക്കത്തിലാണ്. അതേസമയം തന്റെ ഭൂമി കയ്യേറിയവകാണ് തനിക്കെതിരെയുള്ള കേസുകള്‍ക്ക് പിന്നിലെന്നാണ് പൂര്‍ണാനന്ദ പറയുന്നത്.

Top