REMESH CHENNITHALA’S STATEMENT AGAINST LDF GOVERNMENT

CHENNITHALA

പാലക്കാട് : എല്‍ഡിഎഫ് സര്‍ക്കാര്‍ ആകെ ശരിയാക്കിയത് വി.എസ്.അച്യുതാനന്ദനെ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അച്യുതാനന്ദന്റെ ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയില്‍ തറയ്ക്കുന്ന രീതിയില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രിപദം കാത്തിരുന്ന വിഎസ്, ഇന്ദുലേഖയല്ലെങ്കില്‍ തോഴിയായാലും മതിയെന്ന സ്ഥിതിയിലേക്കു തരംതാഴ്ന്നു.

ഈ കമ്മിഷന്‍ കൊണ്ടു സര്‍ക്കാരിനോ നാടിനോ ജനങ്ങള്‍ക്കോ ഗുണമൊന്നുമില്ല. കഴിഞ്ഞ മൂന്നു ഭരണപരിഷ്‌കാര കമ്മിഷനുകളുടെയും ശുപാര്‍ശകള്‍ കവറു പൊട്ടിക്കാതെ സെക്രട്ടറിയേറ്റിനകത്ത് സൂക്ഷിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡിസിസി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം ഒരു ആക്‌സിഡന്റ് മാത്രമാണ്. അഞ്ചു വര്‍ഷത്തിനു ശേഷം യുഡിഎഫ് തിരിച്ചുവരും.

അഞ്ചു വര്‍ഷക്കാലം സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയത്.

എന്നാല്‍, അക്കാലത്തെ പുരോഗതിയും മാറ്റവും ജനങ്ങളിലെത്തിക്കാനായില്ല. അതേസമയം, എല്ലാം അഴിമതിയാണെന്ന കള്ളപ്രചാരണം നടത്തി ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണു എല്‍ഡിഎഫ് ചെയ്തത്.

വികസനത്തെ അഴിമതിയുടെ പുകപടലം കൊണ്ട് മറച്ചുവയ്ക്കാന്‍ അവര്‍ക്കു സാധിച്ചു.

ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ് എന്ന് കാലവും ചരിത്രവും തെളിയിച്ചിട്ടുണ്ട്.

പുതിയ പോരാട്ടങ്ങളും സമരമുഖങ്ങളും യുഡിഎഫ് തുറക്കും. രണ്ടു മാസം കൊണ്ട് പിണറായി വിജയന്റെ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Top