REMESH CHENNITHALA’S STATEMENT ABOUT KM MANI

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണിയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല.

തന്നെ ആരും ശത്രുവായി കണ്ടിട്ടില്ല. മാണിയോടു സംസാരിക്കാന്‍ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു. കെ.എം.മാണി യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.

അദ്ദേഹം ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ സമീപിക്കുന്നതും അത്തരത്തിലാണ്. മറിച്ചുള്ള അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റേതല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

നേരത്തെ കേരള കോണ്‍ഗ്രസുമായുള്ള പ്രശ്‌നപരിഹാരത്തിനായി രമേശ് ചെന്നിത്തല കെ.എം.മാണിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ മാണി സംസാരിക്കാന്‍ തയ്യാറായില്ല. ഞായറാഴ്ച ഫോണില്‍ വിളിച്ചപ്പോഴാണു രമേശിനോടു സംസാരിക്കാന്‍ മാണി തയ്യാറാകാതിരുന്നത്.

ഫോണെടുത്ത സഹായി, മാണി ധ്യാനത്തിനു പോയിരിക്കുകയാണെന്നാണു പറഞ്ഞത്. കാണാന്‍കൂടി ഉദ്ദേശിച്ചാണു വിളിച്ചതെന്നു രമേശ് അറിയിച്ചു.

തിരിച്ചുവിളിക്കാമെന്ന മറുപടി ലഭിച്ചുവെങ്കിലും അതുണ്ടായില്ല. അനുരഞ്ജനത്തിനു താന്‍ മുന്‍കൈ എടുക്കുന്നില്ലെന്ന പ്രതീതി ഒഴിവാക്കാനാണു രമേശ് ബന്ധപ്പെടാന്‍ ശ്രമിച്ചത്.

എന്നാല്‍ അദ്ദേഹത്തോടുള്ള അതൃപ്തി തന്നെയാണു മാണി പ്രകടിപ്പിച്ചത്.

അതേസമയം, ബാര്‍ കോഴക്കേസ് മാത്രമല്ല പ്രതിഷേധത്തിനു കാരണമെന്ന് ജനറല്‍ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി പറഞ്ഞു.

കാലങ്ങളായി ഉന്നയിച്ച പ്രശ്‌നങ്ങളുണ്ട്. ഇതിലൂടെ സ്വാഭാവികമായി ഉയര്‍ന്ന പ്രശ്‌നങ്ങളാണ് അസംത്യപ്തിക്കു കാരണം. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടന്നു.

ഘടകകക്ഷി എന്ന നിലയിലും അവഗണന നേരിട്ടുവെന്നും പുതുശ്ശേരി പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ മുന്നണിയില്‍നിന്നു മാറേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു.

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്നാല്‍ മതിയെന്നാണു തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വതന്ത്ര നിലപാട് എടുത്തു മുന്നോട്ടുപോകുന്നതാണു പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നല്ലതെന്നായിരുന്നു ജില്ലാ കമ്മിറ്റികളുടെ നിലപാട്.

ചരല്‍ക്കുന്നില്‍ നാളെ തുടങ്ങുന്ന സംസ്ഥാന ക്യാംപില്‍ കടുത്ത തീരുമാനം ഉണ്ടാകുമെന്ന സൂചനയാണു മാണി നല്‍കുന്നത്.

മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെയും ഉമ്മന്‍ ചാണ്ടിയെയുമാണ് യുഡിഎഫ് അനുരഞ്ജന ശ്രമങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Top