കാര്‍ഗില്‍ വിജയത്തിന് ഇന്ന് ഇരുപതാണ്ട്; ഓര്‍മ്മിക്കാം ഇന്ത്യയുടെ വീരപുത്രന്മാരെ…

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിറപ്പിച്ച് കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് ഇരുപതാണ്ട്. 1999 ജൂലൈ 26 നാണ് നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേയ്ക്ക് ഇന്ത്യ തുരത്തിയത്.

ഇന്ത്യയ്‌ക്കെതിരെ തക്കം പാര്‍ത്തിരുന്ന പാക്കിസ്ഥാന്റെ ഒളിപ്പോരായി കാര്‍ഗില്‍ യുദ്ധത്തെ വിശേഷിപ്പിക്കാം. കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈന്യം പിന്‍വാങ്ങാറുണ്ട്. ഇന്ത്യന്‍ സേന പിന്‍വാങ്ങിയ തക്കം നോക്കി 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാക്കിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറി. കൂറ്റന്‍ ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു. നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തില്‍ മാത്രം.

താഴ്‌വരയിലെ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റെമെന്ന് കരുതിയ ഇന്ത്യന്‍ സൈന്യം, ഇവരെ വേഗത്തില്‍ തുരുത്താമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ നിയന്ത്രണരേഖയിലെ താഴ്‌വരകളില്‍ പാക്കിസ്ഥാന്‍ സൈന്യം ഇത്തരത്തിലുള്ള നീക്കം നടത്തുന്നുണ്ടെന്ന് താമസിയാതെ ബോധ്യപ്പെട്ടു. തന്ത്രപ്രധാന മേഖലകളായ ദേശീയപാത ഒന്ന് മേഖലയിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സും പിടിച്ചെടുത്തായിരുന്നു പാക്കിസ്ഥാന്റെ രഹസ്യനീക്കം. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മീറ്റര്‍ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്.

1999 മെയ് മൂന്നിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ യുദ്ധം ആരംഭിച്ചു. രണ്ടു മാസവും മൂന്ന് ആഴ്ചയും രണ്ടു ദിവസവും നടത്തിയ കടുത്ത പോരാട്ടത്തിനോടുവിലാണ് ഇന്ത്യ കാര്‍ഗിലില്‍ വിജയക്കൊടി പാറിച്ചത്.

തുടക്കത്തില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയുടെ കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തില്‍ പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാന്‍ ആയില്ല.14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളില്‍ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്. രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം യുദ്ധത്തില്‍ വിന്യസിപ്പിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു പാക്കിസ്ഥാന്‍ ആക്രമണത്തിനു തിരഞ്ഞെടുത്തത്. തന്ത്ര പ്രധാനമായ പല പാതകളും പാക്കിസ്ഥാന്‍ സൈന്യം കയ്യേറിയിരുന്നു. ആ പാതകളാണ് ഇന്ത്യന്‍ സൈന്യം ആദ്യം പിടിച്ചെടുത്തത്.

യുദ്ധത്തില്‍ പാക്ക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാല്‍ യുദ്ധത്തില്‍ മരിച്ച സൈനികരെ പിന്നീട് പാക്കിസ്ഥാന്‍ രക്തസാക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കശ്മീരിലെ മുജാഹിദ്ദീന്‍ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാക്കിസ്ഥാന്റെ വാദം അന്താരാഷ്ട്ര രംഗത്ത് ആരും അംഗീകരിച്ചതുമില്ല.

ഇന്ത്യന്‍ പീരങ്കി പടയും വ്യോമസേനയും പാക്ക് യുദ്ധമുന്നണിയില്‍ കനത്ത നാശം വിതച്ചു. ഏതാണ്ട് മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തില്‍ ഭാരതത്തിന് നഷ്ടമായത് 527 വീരപുത്രന്മാരെയായിരുന്നു. 1300ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സിവിലിയന്മാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.

Top