കൊടിയിലും പേരിലും മതചിഹ്നം: ലീഗിനെ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: മതത്തിന്റെ പേരും ചിഹ്നവും പേരിലും കൊടിയിലും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. മത ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന ഹിന്ദു ഏകതാ ദള്‍, മുസ്ലിം ലീഗ്, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ ഹര്‍ജിയില്‍ ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ കക്ഷിയാക്കിയിരുന്നില്ല. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ലീഗിനെ ഉള്‍പ്പടെ കക്ഷിചേര്‍ക്കണെമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചാണ് കക്ഷി ചേര്‍ക്കാന്‍ ഉത്തരവ് ഇറക്കിയത്. മറുപടി നല്‍കാന്‍ കോടതി മൂന്നാഴ്ച സമയം നല്‍കി. എന്നാല്‍ വിദ്വേഷ കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് മുസ്ലിം ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയില്‍ വാദിച്ചു.

ശിവസേന, ശിരോമണി അകാലിദള്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ മതം ഉണ്ടെങ്കിലും അവരെ ഹര്‍ജിക്കാരന്‍ ബോധപൂര്‍വ്വം ഹര്‍ജിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് ലീഗിന്റെ അഭിഭാഷകരായ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ശിവസേനയിലെ ശിവന്‍ ദൈവം അല്ലെന്നും ശിവാജിയെ ആണ് ഉദ്ദേശിക്കുന്നതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Top